എലത്തൂര്‍ : സുൽഫിക്കർ മയൂരിക്കായി പ്രചാരണത്തിനിറങ്ങില്ലെന്ന് എലത്തൂരിലെ കോൺഗ്രസുകാർ. കോൺഗ്രസ് സ്ഥാനാർഥി മത്സരിച്ചിരുന്നുവെങ്കിൽ വിജയം ഉറപ്പായിരുന്നുവെന്നും യുഡിഎഫ് സ്ഥാനാർഥി എലത്തൂരിൽ നാലാം സ്ഥാനത്തായിരിക്കുമെന്നും പ്രവർത്തകർ പറഞ്ഞു. സീറ്റ് വിടാൻ താത്പര്യമില്ല എന്ന് അറിയിച്ചതിനെ തുടർന്ന് സീറ്റ് അവർക്ക് തന്നെ നൽകുകയായിരുന്നു എന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇതോടെയാണ് എൻസികെയുടെ സുൽഫിക്കർ മയൂരി തന്നെ എലത്തൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ഉറപ്പായത്. വരും തെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് പ്രവർത്തകരുടെ വികാരം പരിഗണിക്കും. പ്രവർത്തകർ യുഡിഎഫിനായി രംഗത്തിറങ്ങണം. എലത്തൂർ സീറ്റ് നൽകാമെന്ന് മാണി സി കാപ്പന് ഉറപ്പുനൽകിയിരുന്നു. ഇവിടെ നാമനിർദ്ദേശ പത്രിക നൽകിയ സ്ഥാനാർത്ഥി അത് പിൻവലിക്കണം എന്ന് അഭ്യർത്ഥിക്കുന്നു എന്നും ഹസൻ പറഞ്ഞു.
നേതൃത്വത്തിന്റെ നിർദ്ദേശം ശിരസാവഹിക്കും എന്ന് എലത്തൂരിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച വിമത സ്ഥാനാർത്ഥി ദിനേശ് മണി പറഞ്ഞിരുന്നു. താൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ്. തനിക്ക് സ്വന്തമായി തീരുമാനമില്ല. പക്ഷേ നിയോജക മണ്ഡലത്തിലെ മുഴുവൻ പ്രവർത്തകരുടെയും വികാരം താൻ മാനിക്കേണ്ടതുണ്ടെന്നും ദിനേശ് മണി മാധ്യമങ്ങളോട് പറഞ്ഞു.