ന്യൂഡൽഹി : രാജ്യസഭയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എംപിമാർ മാപ്പു പറഞ്ഞാൽ അവരെ തിരിച്ചെടുക്കുന്നത് ആലോചിക്കാമെന്ന് പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷി. സഭയിലെ ഇവരുടെ മോശം പെരുമാറ്റമാണ് സസ്പെൻഷന് സർക്കാരിനെ നിർബന്ധിതരാക്കിയതെന്ന് മന്ത്രി പറഞ്ഞു. സഭയുടെ അന്തസ്സ് നിലനിർത്താൻ എംപിമാരെ സസ്പെൻഡ് ചെയ്യാനുള്ള നിർദേശം മുന്നോട്ടു വെയ്ക്കാൻ സർക്കാർ നിർബന്ധിതരാകുകയായിരുന്നു.
എന്നാൽ ഈ 12 എംപിമാരും അവരുടെ മോശം പെരുമാറ്റത്തിന് മാപ്പു പറയാൻ തയാറായാൽ തിരിച്ചെടുക്കുന്ന കാര്യം തുറന്ന മനസ്സോടെ സർക്കാർ ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നാളെ മുതൽ സഭയിൽ നിരവധി ബില്ലുകൾ സർക്കാർ അവതരിപ്പിക്കുമെന്നും അവയിൽ ആരോഗ്യകരമായ ചർച്ച സാധ്യമാക്കാൻ പ്രതിപക്ഷം ശ്രമിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഇന്നലെയാണ് ഇൻഷുറൻസ് ബിൽ പാസാക്കുന്നതിനെതിരെ വർഷകാല സമ്മേളനത്തിന്റെ അവസാന ദിനം രാജ്യസഭയിൽ പ്രതിഷേധിച്ച എളമരം കരീം (സിപിഎം), ബിനോയ് വിശ്വം (സിപിഐ) എന്നിവരടക്കം 12 പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തത്. ഈ സമ്മേളനത്തിന്റെ ഇനിയുള്ള ദിവസങ്ങളിലേക്കാണ് ഇവരെ സസ്പെൻഡ് ചെയ്തത്. കോൺഗ്രസിന്റെ ആറും തൃണമൂലിന്റെയും ശിവസേനയുടെയും 2 വീതവും എംപിമാർ നടപടി നേരിട്ടു. രാജ്യസഭയുടെ ചരിത്രത്തിൽ ഇത്രയും പേർക്കെതിരെ നടപടി ആദ്യമായാണ്.





























