കുറവിലങ്ങാട്: എൽഡിഎഫിലെ നിരന്തരമായ പണപ്പിരിവിനെ തുടർന്ന് ഉഴവുർ ഗ്രാമപഞ്ചായത്ത് അംഗം രാജിക്കൊരുങ്ങി. പത്താം വാർഡ് അംഗം ബിൻസി അനിൽ രാജിക്കത്തുമായി ഉഴവുർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ എത്തിയത് നാടകീയ രംഗങ്ങൾക്ക് ഇടയാക്കി. ബിൻസിയുടെ ഭർത്താവ് അനിൽ പാട്ടശ്ശേരിയിൽ ജെസിബി വർക്ക് ചെയ്യുന്നയാളാണ്. നാട്ടില്‍ അത്യാവശ്യം മണ്ണെടുപ്പും മണ്ണ് കടത്തും നടത്തുന്നുണ്ട്. ഇത് അറിയാവുന്ന പാർട്ടി നേതാക്കൾ നിരന്തരമായി പണപ്പിരിവ് ചോദിച്ച് അനിലിന്റെ അടുക്കൽ എത്തുകയാണ്. തന്നെക്കൊണ്ട് കഴിയുന്ന രീതിയിൽ ഇദ്ദേഹം പണം നൽകി സഹായിക്കാറുമുണ്ട്. എന്നാൽ ഈ വർഷം പിരിവുകാരുടെ എണ്ണം കൂടി. സിപിഎം പ്രാദേശിക – ഏരിയാ – ജില്ലാ നേതാക്കൾ എത്തി മൂന്നു തവണയും മറ്റ് രാഷ്ട്രീയ പാർട്ടികൾ ഒരു തവണയും വന്ന് നല്ലൊരു തുക പിരിവ് നടത്തി.
തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരണം എന്ന് പറഞ്ഞ് വീണ്ടും സമീപിച്ചപ്പോഴാണ് അനിൽ പൊട്ടിത്തെറിച്ചത്. കുറെ നാളുകളായി തനിക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്ന് പറഞ്ഞിട്ടും പിഴിയാന്‍ വന്ന നേതാക്കൾ സമ്മതിച്ചില്ല. 5000 രൂപ എങ്കിലും തന്നേ തീരൂയെന്ന് പറഞ്ഞപ്പോഴാണ് ഭാര്യയുടെ ഗ്രാമപഞ്ചായത്ത് അംഗം സ്ഥാനം രാജിവെപ്പിക്കാൻ ഭർത്താവ് തിരുമാനിച്ചത്. ഭർത്താവിന്റെ തീരുമാനം അംഗീകരിച്ച് ഭാര്യ ബിൻസി അനിൽ രാജിക്കത്ത് തയ്യാറാക്കി ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുമ്പാകെ എത്തുകയായിരുന്നു. കൂടെ പത്രങ്ങള്‍ക്ക് നല്‍കുവാനുള്ള വാര്‍ത്താക്കുറിപ്പും കയ്യില്‍ കരുതിയിരുന്നു. തെരഞ്ഞെടുപ്പു കാലത്ത് ഉണ്ടാകുന്ന നാണക്കേട് ഒഴിവാക്കാന്‍ എൽഡിഎഫ് നേതാക്കൾ പാഞ്ഞെത്തി അനുരഞ്ജന ചർച്ച നടത്തി. ബിൻസി അനിലിനെ ഒരുതരത്തില്‍ അനുനയിപ്പിച്ച് രാജി തീരുമാനത്തില്‍ നിന്നും പിന്മാറ്റുകയായിരുന്നു.






























