ചാരുംമൂട് : ചാരുംമൂട് മിനി സിവിൽസ്റ്റേഷൻ കെട്ടിടത്തിന്റെ നിർമാണം തുടങ്ങി. 5.22 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. കെപി റോഡരികിൽ ചാരുംമൂട് കരിമുളയ്ക്കൽ പാലൂത്തറ ജംഗ്ഷന് സമീപമുള്ള 46 സെന്റ് സ്ഥലത്താണ് കെട്ടിടം പണിയുന്നത്. ചുനക്കര പഞ്ചായത്തിന്റെ പൊതുചന്തയായും പിന്നീട് കാളച്ചന്തയായും അതിനുശേഷം മോട്ടോർവാഹന വകുപ്പിന്റെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടായും ഉപയോഗിച്ചു വരുകയായിരുന്നു. സിവിൽസ്റ്റേഷൻ കെട്ടിടം പൂർത്തിയായശേഷം ഇതിനുമുൻപിൽ റോഡിന്റെ വശത്തുള്ള കടമുറികൾ പൊളിച്ചുനീക്കും. ചാരുംമൂട്, നൂറനാട് മേഖലകളിൽ സ്വന്തമായി സ്ഥലവും കെട്ടിടവുമില്ലാതെ പ്രവർത്തിച്ചുവരുന്ന സർക്കാർ ഓഫീസുകൾ ഇവിടേക്കു മാറ്റാനാണ് തീരുമാനം.
നിലവിൽ അംഗീകരിച്ച എആർ ഡ്രോയിങ് പ്രകാരം സിവിൽസ്റ്റേഷന്റെ താഴത്തെ നിലയിൽ ഡയറി എക്സ്റ്റൻഷൻ ഓഫീസ്, മറ്റ് ഓഫീസുകൾക്കായുള്ള മുറികൾ, ടോയ്‌ലറ്റ് ബ്ലോക്ക്, ലോബി, പോർച്ച്, ഇലക്‌ട്രിക്കൽ റൂം, ലിഫ്റ്റ് റൂം എന്നിവയുണ്ടാകും. ഒന്നാം നിലയിൽ നൂറനാട് എക്സൈസ് റേഞ്ച് ഓഫീസിനുള്ള മുറികൾ, ടോയ്‌ലറ്റ് ബ്‌ളോക്ക്, ലോബി, ഇലക്‌ട്രിക്കൽ റൂം, ലീഫ്റ്റ് റൂം, പാസേജ് എന്നിവയാണുള്ളത്. രണ്ടാം നിലയിൽ സ്‌പെഷ്യൽ തഹസിൽദാർ ഓഫീസ്, എഇഒ ഓഫീസ്, കോൺഫറൻസ് ഹാൾ, ലോബി, ഇലക്‌ട്രിക്കൽ റൂം, പാസേജ്, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയാണുള്ളത്. രണ്ടു ഹെഡ്‌റൂമോടു കൂടിയ ലൈറ്റ് റൂഫിങ്ങും ഓപ്പൺ ടെറസും ചേർന്നതാണ് ടെറസ് ഭാഗം.





























