തിരുവനന്തപുരം: ബിജെപിയിൽ തനിക്ക് അവഗണന നേരിട്ടുവെന്ന് നടൻ ദേവൻ. ബിജെപി വിട്ടത് വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയതുകൊണ്ടാണെന്നും മുൻ ഐപിഎസ് ഉദ്യോഗസ്ഥ ആർ. ശ്രീലേഖയ്ക്ക് ആ സ്ഥാനം കൊടുത്തത് തന്നെ അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 2023ൽ തന്ന സ്ഥാനം 2024ൽ തന്നെ നീക്കം ചെയ്തെന്നും കഴിഞ്ഞ രണ്ട്, മൂന്ന് വർഷമായി പാർട്ടിയുടെ ഒരു പ്രധാന യോഗങ്ങളിലേക്കും കോർ കമ്മിറ്റി മീറ്റിംഗുകളിലേക്കും പാർട്ടി നേതൃത്വം തന്നെ ക്ഷണിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ വൈരാഗ്യങ്ങൾ പാടില്ലെന്നാണ് താൻ വിശ്വസിക്കുന്നത്, എന്നാൽ അതിന് വിരുദ്ധമായാണ് ബിജെപി പ്രവർത്തിക്കുന്നത്.
ഹിന്ദുത്വ കാഴ്ചപ്പാട് ബിജെപിയിൽ ചിലർക്കുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ബിജെപി ഫണ്ട് തട്ടിപ്പിനെക്കുറിച്ച് അറിയില്ലെന്നും പറഞ്ഞു. ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ച തീരുമാനം അന്തിമമാണെന്നും സുരേഷ് ഗോപി അടക്കമുള്ള നേതാക്കൾ വിളിച്ചെങ്കിലും ഇനി തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാഷ്ട്രീയത്തിൽ തുടരുമെന്നും കേരള പീപ്പിൾ പാർട്ടിയുമായി മുന്നോട്ടു പോകുമെന്നും കോൺഗ്രസിലും കമ്മ്യൂണിസ്റ്റിലും തനിക്ക് വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. ടിവികെയുമായി സഹകരിക്കാൻ ആലോചനയുണ്ടെന്നും പാർട്ടികളേക്കാൾ തനിക്ക് ജനങ്ങളിലാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.






























