ഓച്ചിറ : ആലപ്പാട് പറയകടവ് അമൃതപുരി ഗണനാഥം വീട്ടിൽ ഷൈജ (43)യുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും യുവതിയുടെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകി. കഴിഞ്ഞ ജൂലൈ 7നാണ് വീടിനുള്ളിൽ ഷൈജയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സംഭവ ദിവസം തന്നെ മരണത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ കരുനാഗപ്പള്ളി എസിപിയ്ക്ക് പരാതി നൽകിയതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. മരണത്തിനു ശേഷം ബന്ധുക്കൾ ഷൈജയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് ഷൈജയെ കുടുംബ സുഹൃത്തായ വിഷ്ണു എന്ന യുവാവ് നിരന്തരമായി ഭീഷണിപ്പെടുത്തുന്നതും അപമാനിക്കുന്നതുമായ തെളിവുകൾ ലഭിച്ചതെന്ന് പരാതിയിൽ പറയുന്നു.
ഷൈജയെ ജീവിക്കാൻ അനുവദിക്കില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുമെന്നുമുള്ള ഭീഷണികളുടെ തെളിവുകളും ലഭിച്ചു. എന്നാൽ ഡിജിറ്റൽ തെളിവുകൾ ലഭിച്ചിട്ടും അന്വേഷണം ഊർജിതമാക്കിയില്ലെന്നും തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും സംശയമുള്ളവരെ ചോദ്യം ചെയ്യാൻ പോലീസ് നടപടി സ്വീകരിച്ചില്ലെന്നും മന്ത്രിക്കു നൽകിയ പരാതിയിൽ പറയുന്നു. സാമ്പത്തിക ചുഷണവും ഭീഷണിയും കാരണമുള്ള മാനസിക പീഡനത്തെ തുടർന്നാണ് അമ്മ ജീവനൊടുക്കിയതെന്ന് ഷൈജയുടെ മകൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
സംഭവത്തിൽ ആക്‌ഷൻ കൗൺസിൽ രൂപീകരിച്ച് ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് ജനപ്രതിനിധികൾ അറിയിച്ചു. കേസിൽ സംശയിക്കുന്നവരിൽ ചിലർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണെന്നും കരുനാഗപ്പള്ളി പോലീസ് പറഞ്ഞു.






























