സന്താംപുർ (ഗുജറാത്ത്) : മദ്യനിരോധനമുള്ള ഗുജറാത്തിൽ അനധികൃത മദ്യവിൽപ്പന നടത്തിയ കേസിൽ മുഖ്യപ്രതിയായ ബിജെപി പ്രവർത്തകനെ പോലീസ് പിടികൂടി. അഞ്ച് വർഷമായി ഒളിവിലായിരുന്ന മുകേഷ് എന്ന ടീന പർഗിയാണ് അറസ്റ്റിലായത്. ഗുജറാത്തിലെ മദ്യനിരോധന നിയമങ്ങൾ ലംഘിച്ച് മദ്യവിൽപ്പന നടത്തിയതുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ് ഇയാൾ. ഇയാൾ ബിജെപി ജില്ലാ പഞ്ചായത്ത് അംഗം ശാന്താബെൻ പർഗിയുടെ ഭർത്താവാണ്. സൽറ സീറ്റിൽനിന്നുള്ള ജനപ്രതിനിധിയാണ് ശാന്താബെൻ.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സന്താംപുർ പോലീസ് നടത്തിയ ആസൂത്രിത നീക്കത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ഇത്രയും കാലം ഇയാൾക്ക് ഒളിവിൽ കഴിയാൻ പ്രാദേശികമായി ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. നിലവിൽ പ്രതിക്കെതിരായ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.






























