തണ്ണിത്തോട് : നഷ്ടപരിഹാരം നൽകാത്തതിൽ പ്രതിഷേധിച്ച സ്ഥലം ഉടമകൾ, കക്കാട് ഗ്യാസ് അധിഷ്ഠിത സബ് സ്റ്റേഷനുമായി ബന്ധപ്പെട്ട ടവർ നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞു. നഷ്ടപരിഹാരം ലഭിക്കാതെ സ്ഥലത്ത് ആരെയും കയറാൻ അനുവദിക്കില്ലെന്നും സ്ഥലം ഉടമകൾ പ്രതിഷേധിച്ചതിനെ തുടർന്ന് ജോലികൾ അവസാനിപ്പിച്ച് കരാറുകാർ മടങ്ങി. ശബരിഗിരി പദ്ധതിയിൽ നിന്നുള്ള 220 കെവി ലൈനുമായി ബന്ധിച്ചു കമ്പിലൈൻ ഭാഗത്തു നിന്നു പുതിയതായി വലിക്കുന്ന ഹൈ ടെഷൻ ലൈൻ പോകുന്ന ടവറുകൾ സ്ഥാപിക്കുന്ന സ്ഥലം ഉടമകൾക്കാണ് വൈദ്യുതി ബോർഡ് നഷ്ടപരിഹാരം നൽകാനുള്ളത്.
നിർമാണം പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് രണ്ടു വർഷം പിന്നിട്ടു. ഇനി രണ്ടു ടവറുകളുടെ നിർമാണം കൂടി പൂർത്തിയായാൽ ലൈൻ വലിച്ചു തുടങ്ങാം. സബ് സ്റ്റേഷനുമായി ബന്ധപ്പെട്ട ജോലികൾ ഇത്രയും വേഗത്തിൽ പിന്നിട്ടും നഷ്ടപരിഹാരം നൽകാത്തതു ബോധപൂർവമാണെന്ന നിലപാടിലാണു സ്ഥലം ഉടമകൾ. ഇന്നലെ പതിവു പോലെ കൊച്ചുകോയിക്കൽ വെള്ളിയമ്പിൽ ഗോപിയുടെ സ്ഥലത്തു ടവർ നിർമാണത്തിനു കരാറുകാരുടെ നേതൃത്വത്തിൽ എത്തിയ ആറു തൊഴിലാളികളെയാണു സ്ഥലം ഉടമകൾ തടഞ്ഞത്.





























