തിരുവനന്തപുരം: സംസ്ഥാനത്തെ 419 പോലീസ് സ്റ്റേഷനുകളിൽ ഇന്നു മുതൽ എസ്എച്ച്ഒമാരുടെ ചുമതല എസ്ഐമാർക്ക്. ഇതിൽ 63 പേർ വനിതകളാണ്. കൂടുതൽ മികവുറ്റ രീതിയിൽ സ്റ്റേഷൻ പ്രവർത്തനം നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്ഐമാർക്ക് സ്റ്റേഷന്‍റെ ചുമതല നൽകിയിരിക്കുന്നത്. കേസുകൾ കൂടുതലുള്ള 64 സ്റ്റേഷനുകളിൽ സിഐമാർ തന്നെയായിരിക്കും എസ്എച്ച്ഒമാർ. കഴിഞ്ഞ പിണറായി സർക്കാരിന്‍റെ കാലത്താണ് സ്റ്റേഷന്റെ ചുമതല എസ്ഐമാരിൽ നിന്ന് സിഐമാർക്ക് നൽകിയത്. ഇത് കാര്യക്ഷമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പഴയ സംവിധാനത്തിലേക്ക് തന്നെ മാറ്റാൻ യുഡിഎഫ് സർക്കാർ തീരുമാനിച്ചത്. സംസ്ഥാന പോലീസിന് ജനസൗഹൃദമുഖം നൽകുന്ന ‘മൈ പോലീസ് സ്റ്റേഷൻ’ പദ്ധതിക്ക് ഇന്നലെയാണ് തുടക്കമായത്. തിരുവനന്തപുരം പേരൂർക്കട പോലീസ് സ്‌റ്റേഷനിൽ നടന്ന ചടങ്ങിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെയും ദേവസ്വം-ആരോഗ്യവകുപ്പുമന്ത്രി കെ. മുരളീധരന്റെയും സാന്നിധ്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു.
പരാതികളുമായി എത്തുന്നവർക്കായി പ്രത്യേക പരാതി ഹെൽപ്പ് ഡെസ്‌ക്, വനിത ഹെൽപ്പ് ഡെസ്‌ക്, കുട്ടികളുടെ ഹെൽപ്പ് ഡെസ്‌ക്, സീനിയർ സിറ്റിസൺ ഹെൽപ്പ് ഡെസ്‌ക്, ട്രാൻസ്ജെൻഡർ ഹെൽപ്പ് ഡെസ്‌ക്, ഭിന്നശേഷിക്കാർക്കായുള്ള ഹെൽപ്പ് ഡെസ്‌ക്, സൈബർ ക്രൈം ഹെൽപ്പ് ഡെസ്‌ക്, നിയമസഹായ ഹെൽപ്പ് ഡെസ്‌ക്, വിവിധ അപേക്ഷകൾ, ഓൺലൈൻ സേവനങ്ങൾ, വിവരാവകാശ നിയമം, എഫ്.ഐ.ആർ പകർപ്പ് തുടങ്ങിയ വിവിധ സേവനങ്ങൾ പൊതുജനങ്ങൾക്ക് മൈ പോലീസ് സ്റ്റേഷനിൽ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.





























