കോഴഞ്ചേരി : കോഴഞ്ചേരിയിൽ പമ്പാനദിയിലെ സമാന്തരപാലത്തിന്‍റെ നിർമാണം പുനരാരംഭിച്ചു. ഏറെനാളായി മുടങ്ങിക്കിടന്ന നിർമാണ അനുബന്ധ പ്രവൃത്തികൾക്കാണ് ജീവൻവെച്ചത്. 2011-16-ലെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് കോഴഞ്ചേരിയിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം എന്ന നിലയിൽ സമാന്തരപാലം എന്ന ആശയം ഉടലെടുത്തത്. ഈ സർക്കാരിന്റെ രണ്ടാമത്തെ ബജറ്റ് സമ്മേളനത്തിൽ ധനകാര്യമന്ത്രിയായിരുന്ന കെ.എം. മാണി സമാന്തരപാലത്തിനായി ടോക്കൺ തുക ബജറ്റിൽ വെച്ചു. അടുത്ത ബജറ്റിൽ 12 കോടി രൂപ ഉൾപ്പെടുത്തിയതോടെ തുടർനടപടികൾ ആരംഭിച്ചു.
2016-ൽ അധികാരത്തിൽ വന്ന പിണറായി സർക്കാരിലെ ധനകാര്യമന്ത്രി ടി.എം.തോമസ് ഐസക് സമാന്തരപാല നിർമാണം കിഫ്ബി പദ്ധതിയിലേക്ക് മാറ്റി. നിർമാണം നടക്കുന്നതിനിടെ 2018-ലുണ്ടായ പ്രളയത്തിൽ നിർമാണസാമഗ്രികൾ മിക്കതും ഒഴുകിപ്പോയി. ഇതുകാരണം കരാറുകാരൻ പണി ഉപേക്ഷിച്ചതോടെ നിർമാണം മുടങ്ങി. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം പുതിയ ടെൻഡർ ക്ഷണിച്ചെങ്കിലും കരാർ ഏടുക്കാൻ ആളുകളെ കിട്ടാത്ത സാഹചര്യമായി. ഏറെക്കാലത്തെ ചർച്ചകൾക്കുശേഷം നിർമാണച്ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിക്ക് നൽകി. 16.72 കോടി രൂപ അടങ്കൽ തുക അനുവദിച്ച് മാരാമൺ-നെടുംപ്രയാർ ഭാഗത്തെ സമാന്തര റോഡിന്റെയും സംരക്ഷണഭിത്തികളുടെയും നിർമാണം ആരംഭിച്ചു. തുടർച്ചയായി മഴപെയ്യുന്നതു കാരണം ജോലികൾ തടസ്സപ്പെടുന്നുണ്ടെങ്കിലും മൂന്ന് ഭാഗങ്ങളിലെ സംരക്ഷണ ഭിത്തികളുടെ നിർമാണം പുരോഗമിക്കുകയാണെന്ന് മരാമത്ത്പാലം വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിൽ സർവീസ് റോഡിന്റെ സംരക്ഷണഭിത്തിയുടെ നിർമാണം നേരത്തേ പൂർത്തിയാക്കിയിരുന്നു.





























