പത്തനംതിട്ട : ജില്ലാ ആസ്ഥാനത്തെ സ്റ്റേഡിയനിർമാണം വീണ്ടും മന്ദഗതിയിൽ. നിർമാണത്തിനാവശ്യമായ എ ഗ്രേഡ് ഗുണനിലവാരമുള്ള മണ്ണ് ലഭിക്കാൻ വൈകുന്നതും തുടർച്ചയായുള്ള മഴയുമാണ് പ്രവർത്തനങ്ങൾക്ക് വിലങ്ങുതടി. ജില്ലയിൽ മണ്ണ് ലഭിക്കുന്ന പ്രദേശങ്ങളിൽ നിന്ന് മണ്ണിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ചിരുന്നു. എന്നാൽ ഇവിടങ്ങളിലെ മണ്ണിന് ഗുണനിലവാരമില്ലെന്ന് കണ്ടെത്തി. ഇതിനെ തുടർന്നാണ് മണ്ണിന് ക്ഷാമം നേരിട്ടത്. സ്റ്റേഡിയത്തിന്റെ ഉയരം വർധിപ്പിക്കുന്നതിനായാണ് മണ്ണ് എത്തിക്കുന്നത്. തുടക്കത്തിൽ മലയാലപ്പുഴ, കോന്നി തുടങ്ങിയ മേഖലകളിൽനിന്ന് മണ്ണെത്തിച്ച് കുറച്ചുഭാഗം നികത്തി.
സ്ഥിരമായി വെള്ളക്കെട്ടുണ്ടാകുന്ന ഭാഗത്താണ് അന്ന് മണ്ണിട്ട് നികത്തിയത്. സിന്തറ്റിക്ക് ട്രാക്കിന് എ ഗ്രേഡ് നിലവാരമുള്ള മണ്ണാണ് ഉപയോഗിക്കുന്നത്. മണ്ണിന്റെ ദൗർലഭ്യം നിർമാണ പ്രവർത്തനം നടത്തുന്ന എൻജിനീയർമാർ കളക്ടറെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് ജിയോളജി വകുപ്പിനോട് നിർമാണത്തിനാവശ്യമായ മണ്ണ് കണ്ടെത്താൻ കളക്ടർ ഉത്തരവിട്ടിട്ടുണ്ട്. സ്റ്റേഡിയം നിലനിൽക്കുന്ന 12 ഏക്കറും മണ്ണിട്ട് ഉയർത്തണം. ഗ്രൗണ്ട് ഒന്നരമീറ്ററും താഴ്ന്നതും ചതുപ്പുപോലുള്ളതുമായ ഭാഗങ്ങൾ മൂന്നുമീറ്ററും ബാക്കിഭാഗങ്ങൾ അരമീറ്ററുമാണ് ഉയർത്തുന്നത്. ഇങ്ങനെ മണ്ണിട്ട് സ്റ്റേഡിയം മുഴുവനും ഉയർത്തിയതിനുശേഷം മാത്രമേ നീന്തൽക്കുളങ്ങളുടെ നിർമാണവും മറ്റും ആരംഭിക്കാൻ സാധിക്കൂ.