തിരുവനന്തപുരം : ഉരുൾപൊട്ടൽ, മിന്നൽപ്രളയം, മേഘസ്ഫോടനം തുടങ്ങിയവ പ്രവചിക്കാനും മുന്നറിയിപ്പു നൽകാനും കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾക്കു കഴിയുന്നില്ലെന്നു വിമർശനമുയരുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം മഴയുടെ സ്വഭാവം മാറിയെങ്കിലും പതിറ്റാണ്ടുകൾ പഴക്കമുള്ള പ്രവചനസംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്. നിർദിഷ്ട പ്രദേശങ്ങളിൽ അടിയന്തരമായി ഉണ്ടാകാൻ സാധ്യതയുള്ള അതിതീവ്രമഴ, മണ്ണിടിച്ചിൽ എന്നിവയെക്കുറിച്ചു തക്കസമയത്ത് അറിയിപ്പു കിട്ടുന്നില്ലെന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങൾ പരാതിപ്പെട്ടു. എഐ, റഡാർ, ഡിജിറ്റൽ സെൻസർ എന്നിവ ഉപയോഗിച്ച് പ്രാദേശിക ദുരന്തസാധ്യതകൾ കൃത്യമായി തിരിച്ചറിയാനായില്ലെങ്കിൽ ദുരന്തങ്ങൾ ആവർത്തിക്കുമെന്നാണു മുന്നറിയിപ്പ്.
പ്രളയ-മണ്ണിടിച്ചിൽ ഭൂപടങ്ങൾ പരിഷ്കരിക്കാത്തതും അപകടസാധ്യത കൂട്ടുന്നു. മൈക്രോ ലവൽ പ്രവചനങ്ങളുടെ അഭാവം: ജില്ലകൾ അടിസ്ഥാനമാക്കി പൊതുവായ അലർട്ടുകൾ നൽകുന്ന രീതിയാണ് ഇപ്പോഴുമുള്ളത്. പഞ്ചായത്തുകളോ മലയോര മേഖലകളോ കേന്ദ്രീകരിച്ച് തീവ്രമഴയോ മണ്ണിടിച്ചിലോ പ്രവചിക്കുന്നില്ല.
പരിസ്ഥിതിലോലമായ മലയോര മേഖലകളിൽ ഡോപ്ലർ വെതർ റഡാറുകൾ ഇല്ലാത്തതിനാൽ അപകടകരമായ മേഘരൂപീകരണം തത്സമയം കണ്ടെത്താനാകുന്നില്ല.
മണ്ണിന്റെ ഈർപ്പവും ജലസമ്മർദവും അളന്ന് ഉപഗ്രഹം വഴി മുന്നറിയിപ്പു നൽകുന്ന ‘ഏർലി വാണിങ് സെൻസറുകൾ’ മലയോരങ്ങളിൽ കാര്യമായി ഇല്ല.




























