കൊച്ചി : സഹകരണ സംഘത്തിൽ സ്ഥിരനിക്ഷേപം നടത്തിയ നിക്ഷേപകന് നിക്ഷേപ കാലാവധി പൂർത്തിയായിട്ടും തുക തിരിച്ചു കിട്ടിയില്ലെങ്കിൽ ഉപഭോക്തൃ കമ്മീഷനിൽ പരാതി നൽകുവാൻ സാധിക്കുമെന്ന് കേരള ഹൈക്കോടതി വീണ്ടും സ്ഥിരീകരിച്ചു. സ്ഥിരനിക്ഷേപം നടത്തിയ വ്യക്തി ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ഒരു “ഉപഭോക്താവാണ്”. നിക്ഷേപം സ്വീകരിക്കുകയും കാലാവധി പൂർത്തിയായ ശേഷം അത് തിരികെ നൽകുന്നതും ഒരു “സേവനം” ആണ്. കാലാവധി പൂർത്തിയായിട്ടും നിക്ഷേപ തുക തിരിച്ചുനൽകാത്തത് “സേവനത്തിൽ വന്ന വീഴ്ച” ആകുന്നു.
സഹകരണ സംഘ നിയമത്തിൽ നിക്ഷേപ തുക വീണ്ടെടുക്കുന്നതിനുള്ള മറ്റ് മാർഗങ്ങൾ ലഭ്യമാണെന്നത് കൊണ്ട് മാത്രം ഉപഭോക്തൃ കമ്മീഷന്റെ അധികാരം ഇല്ലാതാകുന്നില്ല. ഉപഭോക്തൃ സംരക്ഷണ നിയമം, 2019-ലെ വകുപ്പ് 100 പ്രകാരം ആ നിയമത്തിലെ പരിഹാരങ്ങൾ മറ്റ് നിയമങ്ങളിലുള്ള പരിഹാരങ്ങൾക്ക് പുറമേയുള്ളതും, അവയെ ഒഴിവാക്കുന്നതുമല്ല. സഹകരണ സംഘ നിയമത്തിൽ നിക്ഷേപ തുക വീണ്ടെടുക്കുന്നതിനുള്ള സംവിധാനം ഉണ്ടായാലും അതുകൊണ്ട് ഉപഭോക്തൃ കമ്മീഷന്റെ അധികാരം ഇല്ലാതാകുന്നില്ല. നിക്ഷേപകർക്ക് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ഉപഭോക്തൃ കമ്മീഷനെ സമീപിക്കാനുള്ള അവകാശമുണ്ട്.
സഹകരണ ബാങ്കുകൾ സ്ഥിരനിക്ഷേപ തുക കാലാവധി കഴിഞ്ഞിട്ടും തിരിച്ചുനൽകാത്ത കേസുകൾ, സ്ഥിരനിക്ഷേപ തുക മടക്കി നൽകുന്നതിൽ അനാവശ്യ കാലതാമസം വരുത്തുന്ന കേസുകൾ, സഹകരണ ബാങ്കുകളുടെയോ സഹകരണ സംഘങ്ങളുടെയോ ബാങ്കിംഗ് സേവനങ്ങളിലെ വീഴ്ച ആരോപിക്കുന്ന ഉപഭോക്തൃ പരാതികൾ, എന്നിവ സഹകരണ സംഘം നിയമപ്രകാരമുള്ള പരിഹാരങ്ങൾ മാത്രമാണെന്ന വാദമുയർത്തി ഉപഭോക്തൃ പരാതി നിലനിൽക്കില്ലെന്ന് എതിർകക്ഷികളായ സഹകരണ സംഘങ്ങൾ വാദിക്കുന്ന സാഹചര്യങ്ങളിൽ, ഈ വിധി ഉപഭോക്തൃ കമ്മീഷന്റെ അധികാരം സ്ഥാപിക്കുന്ന ശക്തമായ നിയമ ദർശനമാണ്.






























