ബെംഗളൂരു : കർണാടകയിൽ സിവിൽ പോലീസ് കോൺസ്റ്റബൾ റിക്രൂട്ട്‌മെന്റ് പരീക്ഷാക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന ഉദ്യോഗാർഥികളെ പരിഹസിച്ച് ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ. ലാത്തി ചാർജ് ഉണ്ടാവുന്നതുവരെ അവർ പ്രതിഷേധിക്കട്ടെ എന്നാണ് അദ്ദേഹം പരിഹസിച്ചത്. ആഭ്യന്തരമന്ത്രി രാജിവെക്കണമെന്ന പ്രതിഷേധക്കാരുടെ ആവശ്യത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഖാർഗിന്റെ ഈ പരിഹാസം. അവർ പ്രതിഷേധിക്കട്ടെ, 25 ദിവസം നിരാഹാരമിരിക്കട്ടെ, എന്നിട്ടും നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ ഞങ്ങൾ ലാത്തി ചാർജ് നടത്തും. എന്നിട്ട് ഞാൻ രാജിവെക്കും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
കർണാടകയിലെ വിജയപുരയിൽ നടന്ന സിവിൽ പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് പരീക്ഷയിൽ വലിയ രീതിയിലുള്ള ക്രമക്കേടുകൾ നടന്നതായാണ് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നത്. പരീക്ഷാ കേന്ദ്രത്തിൽ ചോദ്യപേപ്പർ വിതരണം ചെയ്യാൻ അരമണിക്കൂറോളം വൈകിയതും വിതരണത്തിലെ അപാകതകളും പരീക്ഷാർത്ഥികളുടെ പ്രതിഷേധത്തിന് കാരണമായി. പരീക്ഷാ നടപടികൾ സുതാര്യമല്ലെന്ന് ചൂണ്ടിക്കാട്ടി നൂറുകണക്കിന് ആളുകൾ പരീക്ഷ ബഹിഷ്‌കരിക്കുകയും ഹാളിന് പുറത്തേക്ക് ഇറങ്ങിപ്പോവുകയും ചെയ്തു. വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത തങ്ങൾക്ക് നീതി ലഭിക്കണമെന്നും നിലവിലെ പരീക്ഷ റദ്ദാക്കി പുതിയ പരീക്ഷ നടത്തണമെന്നുമാണ് ഇവരുടെ ആവശ്യം.
എന്നാൽ പരീക്ഷാ നടത്തിപ്പിൽ ക്രമക്കേടുകൾ നടന്നുവെന്ന ആരോപണങ്ങൾ അധികൃതർ നിഷേധിച്ചു. കർണാടക പരീക്ഷാ അതോറിറ്റിയുടെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ (SOP) കർശനമായി പാലിച്ചാണ് പരീക്ഷ നടത്തിയത്. ചോദ്യപേപ്പറുകളും ഒ.എം.ആർ (OMR) ഷീറ്റുകളുമായി പരീക്ഷാ ഹാളിന് പുറത്തുപോയ ഉദ്യോഗാർത്ഥികളെ തിരികെ പ്രവേശിപ്പിക്കാതിരുന്നത് നിയമങ്ങളുടെ ലംഘനമായതിനാലാണെന്നും അധികൃതർ വിശദീകരിച്ചു. അതേസമയം പ്രിയങ്ക് ഖാർഗിന്റെ പരാമർശത്തിനെതിരേ ബിജെപി രംഗത്തെത്തി. കോൺഗ്രസ് സർക്കാരിന്റേത് വിദ്യാർത്ഥി വിരുദ്ധ നിലപാടാണ്. ദേശീയ തലത്തിൽ വിദ്യാർത്ഥി വിദ്യാർഥികൾക്കൊപ്പം നിൽക്കുന്ന കോൺഗ്രസ് ഇപ്പോൾ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന് ബിജെപി എംപി സുധാൻഷു ത്രിവേദി വിമർശിച്ചു.





























