തിരുവനന്തപുരം: മഴ തുടങ്ങിയതിന് പിന്നാലെ പകർച്ചപ്പനി വ്യാപകമാവുന്നു. കഴിഞ്ഞ ദിവസം 6151 പേരാണ് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. 108 പേർക്ക് ഡെങ്കി ലക്ഷണങ്ങളായിരുന്നു. 35 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിൽ 12 പേർക്ക് രോഗം സ്ഥിരീകരിച്ചു.എറണാകുളത്ത് 8 പേർക്കും. രണ്ടാഴ്ചയ്‌ക്കിടെ 415 പേർക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. 1431 പേർ ലക്ഷണങ്ങളുമായി ചികിത്സയിലുണ്ട്.12 സ്ഥലങ്ങളിൽ മഞ്ഞപ്പിത്തം പടർന്നു. മലപ്പുറത്തും എറണാകുളത്തും നിയന്ത്രണവിധേയമാണ്. എറണാകുളത്ത് മലിനജലം ഉപയോഗിച്ച ചില ഹോസ്റ്റലുകളിലും മഞ്ഞപ്പിത്ത ബാധയുണ്ടായി, രോഗം വ്യാപിച്ച സ്ഥലങ്ങളിൽ കുടിവെള്ള സ്രോതസുകളിൽ സൂപ്പർ ക്ലോറിനേഷൻ നിർദ്ദേശിച്ചു.
ജൂൺ, ജൂലൈയിൽ ഡെങ്കിപ്പനി രൂക്ഷമായി പടരാമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ തവണത്തെ പകർച്ചവ്യാധികൾ തന്നെയാണ് ഇക്കുറിയും. മഴക്കാലപൂർവ ശുചീകരണം പാളിയതോടെ വേനൽ മഴയിൽ മിക്കയിടങ്ങളിലും വെള്ളക്കെട്ടായി. കൊതുക് പെരുകുന്നത് തടഞ്ഞില്ലെങ്കിൽ കൂടുതൽ വഷളാവും. പകർച്ചപ്പനി, വെസ്റ്റ്‌നൈൽ പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, എലിപ്പനി തുടങ്ങിയ രോഗങ്ങളെ നേരിടാൻ മുന്നൊരുക്കങ്ങൾ വേണമെന്ന് ആരോഗ്യ മന്ത്രി വീണാജോർജ്ജ് നിർദേശിക്കുകയും ചെയ്തു.





























