ന്യൂഡൽഹി : തുടർച്ചയായുണ്ടാകുന്ന വധഭീഷണികൾ തന്നെ ഭയപ്പെടുത്തുന്നില്ലെന്നു മുന്‍ ഇന്ത്യൻ ക്രിക്കറ്റ് താരവും പാര്‍ലമെന്റ് അംഗവുമായ ഗൗതം ഗംഭീർ. ഭീഷണികള്‍ കാരണം തന്റെ പ്രവർത്തനങ്ങൾ നിർത്താൻ പോകുന്നില്ലെന്നും ഡൽഹിയിലെ ഒരു പരിപാടിയില്‍ പങ്കെടുക്കവേ ഗംഭീര്‍ പറഞ്ഞു. തനിക്കു നേരെ ഉയര്‍ന്ന ഭീഷണിയിൽ ഇന്റലിജൻസ് ബ്യൂറോയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണെന്നും ഗംഭീർ വ്യക്തമാക്കി.
ഭീകരസംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റിന്റെ പേരിലാണ് ഗംഭീറിനെതിരെ ഭീഷണി ഉയർന്നത്. ഡൽഹി പോലീസിനു ഗംഭീറിനെ രക്ഷിക്കാൻ സാധിക്കില്ലെന്നും താരത്തിനു ലഭിച്ച ഇ–മെയിൽ ഭീഷണിയിൽ പറയുന്നു. ഡൽഹി പോലീസ് ഡിപ്പാർട്ട്മെന്റില്‍ ഭീകരസംഘടനയ്ക്കു ചാരൻമാരുണ്ട്. ഗംഭീറിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഐസിസിനു ലഭിക്കുന്നുണ്ടെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു.
നേരത്തേ മറ്റൊരു വധഭീഷണി കൂടി ഗംഭീറിനെതിരെ ഉയര്‍ന്നിരുന്നു. ഗംഭീറിനെ വധിക്കാൻ ശ്രമിച്ചിരുന്നെന്നും എന്നാല്‍ താരം രക്ഷപ്പെട്ടു പോകുകയായിരുന്നെന്നുമാണ് ഈ സന്ദേശത്തിലുണ്ടായിരുന്നത്. ജീവിക്കാൻ ആഗ്രഹമുണ്ടെങ്കിൽ രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കാനും കശ്മീർ വിഷയത്തിൽ ഒന്നും മിണ്ടരുതെന്നും ഭീഷണിയുണ്ടായിരുന്നു.





























