തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖനിർമാണത്തിന്റെ പേരിൽ കരാറുകാരും രാഷ്ട്രീയക്കാരടക്കമുള്ള ഇടനിലക്കാരും പണംവാരുമ്പോൾ തുലാസിലാവുന്നത് മനുഷ്യജീവൻ. അപകടകരമാംവിധം നിയമങ്ങൾ കാറ്റിൽപ്പറത്തിയാണ് ടിപ്പറുകൾ ചീറി പായുന്നത്. വിഴിഞ്ഞത്തേക്കുള്ള വാഹനങ്ങൾ തടയരുതെന്ന് ഉന്നതോദ്യോഗസ്ഥന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ അനൗദ്യോഗികമായി തീരുമാനമെടുത്തതോടെ നിയമപരമായ പരിശോധനകളും ഇല്ലാതായി. വിഴിഞ്ഞം തുറമുഖനിർമാണത്തിനു മാത്രമായി അറുന്നൂറോളം ടിപ്പറുകളാണ് പ്രതിദിനമെത്തുന്നത്. തമിഴ്‌നാട്ടിലെ തിരുനെൽവേലി, അംബാസമുദ്രം തുടങ്ങിയ പ്രദേശങ്ങളിലെയും കൊല്ലം, തിരുവനന്തപുരം ജില്ലകളിലെയും ക്വാറികളിൽനിന്നാണ് നിർമാണസാധനങ്ങൾ കൂടുതലും എത്തുന്നത്.
വിവിധ കമ്പനികൾക്ക് നിർമാണസാധനങ്ങൾ എത്തിക്കാൻ കരാർ നൽകിയിട്ടുണ്ട്. ഈ കമ്പനികൾ ഉപകരാറുകൾ നൽകിയിട്ടുണ്ട്. ഇവർ വീണ്ടും മറ്റുള്ളവർക്ക് ഉപകരാറുകൾ നൽകും. ഒരോ സ്ഥലത്തും പ്രാദേശിക രാഷ്ട്രീയക്കാരടക്കമുള്ളവരും ബിനാമികളുമാണ് ഇത്തരം ഉപകരാറുകളെടുത്തിട്ടുള്ളത്. പ്രധാന കരാർ നൽകിയ കമ്പനി അധികൃതർക്കുപോലും സാധനങ്ങളെത്തിക്കുന്ന ടിപ്പറുകളുടെ ഉടമകളെയോ ഡ്രൈവർമാരെയോ അറിയില്ല എന്നതും ഞെട്ടൽ ഉണ്ടാക്കുന്നു.





























