കവരത്തി : ലക്ഷദ്വീപിലെ കൃഷിഭൂമി കൈമാറ്റത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഭരണകൂടം ഒരുങ്ങുന്നു. ഭൂമി വിൽക്കുന്നതിനും കൈമാറുന്നതിനും ജില്ലാ കലക്ടറുടെ പ്രത്യേക അനുമതി നിർബന്ധമാക്കുന്ന പുതിയ നിയമത്തിന്റെ കരട് പതിപ്പ് പുറത്തിറങ്ങി. ലക്ഷദ്വീപിൽ നിലവിൽ ഭൂമി ക്രയവിക്രയം ചെയ്യുന്നതിന് വലിയ തടസ്സങ്ങളില്ലെങ്കിലും, പുതിയ നിയമം വരുന്നതോടെ ദ്വീപ് നിവാസികൾ തമ്മിലുള്ള ഭൂമി കൈമാറ്റത്തിന് പോലും കലക്ടറുടെ മുൻകൂർ അനുമതി ആവശ്യമായി വരും. വിൽപനയ്ക്ക് പുറമെ ഇഷ്ടദാനം, പാട്ടം എന്നിവയ്ക്കും ഈ നിയമം ബാധകമാണ്.
പിതാവ് തന്റെ മക്കൾക്ക് ഭൂമി കൈമാറുന്നത് പോലും ഈ നിയമപ്രകാരം തടസ്സപെടാൻ സാധ്യതയുണ്ടെന്ന് ദ്വീപുവാസികൾ ആശങ്ക അറിയിച്ചു. ദ്വീപിലെ ജനങ്ങൾ താമസിക്കാനും വീട് നിർമ്മാണത്തിനും ഉപയോഗിക്കുന്നത് കൃഷിഭൂമിയായി തരംതിരിച്ചിട്ടുള്ള ഭൂമിയായതിനാൽ, പുതിയ മാറ്റം അവരുടെ അടിസ്ഥാനപരമായ ആവശ്യങ്ങളെയും ബാധിച്ചേക്കാം. 1964-ലെ നിലവിലുള്ള നിയമപ്രകാരം ലക്ഷദ്വീപിലെ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടാത്ത ഒരാൾക്ക് ഭൂമി കൈമാറണമെങ്കിൽ മാത്രമായിരുന്നു അഡ്മിനിസ്ട്രേറ്ററുടെ അനുമതി ആവശ്യമുണ്ടായിരുന്നത്. എന്നാൽ പുതിയ ഭേദഗതിയിലൂടെ ദ്വീപുവാസികൾ തമ്മിലുള്ള ഭൂമി കൈമാറ്റത്തിനും ഭരണകൂടത്തിന്റെ നിയന്ത്രണം കൊണ്ടുവരികയാണ്.






























