കൊച്ചി: ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധത്തിൽ പ്രതികരണവുമായി നടനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനുമായ മാധവ് സുരേഷ്. പ്രതിഷേധത്തെ പിന്തുണക്കാൻ ആളുകളെ നിർബന്ധിക്കുന്നത് ശരിയല്ലെന്നും അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും മൗനം പാലിക്കാൻ എല്ലാവർക്കും അവകാശമുണ്ട്, ഒരേ നിലപാട് സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നത് ഫാഷിസത്തിന്റെ ലക്ഷണമാണെന്നുമായിരുന്നു താരം തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചത്.
_ _
മാധവ് സുരേഷിന്റെ വാക്കുകൾ: നിലവിൽ ഇവിടെ നടക്കുന്നതെല്ലാം മോശമായ കാര്യങ്ങളാണ്. രാജ്യത്തെ സംരക്ഷിക്കേണ്ടവർ തന്നെ രാജ്യത്തിന്റെ ഭാവിയായ വിദ്യാർഥികൾക്ക് നേരെ ബലപ്രയോഗം നടത്തുന്നു. ഭരണകൂടവും പ്രതിപക്ഷവും തമ്മിൽ നടത്തുന്ന ഈ പോരാട്ടത്തിൽ ഒടുവിൽ തോറ്റുപോകുന്നത് ഇന്ത്യയിലെ സാധാരണ ജനങ്ങളാണ്. ഇതിന് പെട്ടെന്നൊരു പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.ഒരു വിഭാഗം വിദ്യാർഥികളെ ആക്രമിക്കുമ്പോൾ, മറ്റൊരു വിഭാഗം അവരെ മുതലെടുക്കുന്നു. രാജ്യത്തിന്റെ ഭാവിയെ കുറിച്ച് നിങ്ങൾക്ക് ആത്മാർത്ഥമായി ആശങ്കയുണ്ടായിരുന്നുവെങ്കിൽ ഇതിനെ ഒരിക്കലും ഒരു രാഷ്ട്രീയ പോരായി മാറ്റില്ലായിരുന്നു.
ഓരോ ഇന്ത്യക്കാരനും അത് മനസിലാക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.പ്രതിഷേധത്തെ പിന്തുണക്കാൻ ആളുകളെ നിർബന്ധിക്കുന്നത് ശരിയല്ല. അത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്. മൗനം പാലിക്കാൻ എല്ലാവർക്കും അവകാശമുണ്ട്, ഒരേ നിലപാട് സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നത് ഫാഷിസത്തിന്റെ ലക്ഷണമാണെന്നും താരം പറയുന്നു. പ്രതികരിച്ചാൽ സുടാപ്പി പ്രതികരിച്ചില്ലെങ്കിൽ സംഘി. ഞാൻ അരാഷ്ട്രീയ വാദിയാണെന്നും ആവശ്യമില്ലാത്ത പരുക്കൻ സന്ദേശങ്ങൾക്ക് അതേ രീതിയിൽ തന്നെ മറുപടി നൽകുന്നതായിരിക്കുമെന്നുമായിരുന്നു താരത്തിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി.






























