തിരുവനന്തപുരം: ഹൈക്കോടതിയിലെ സ്പെഷ്യൽ ഗവൺമെൻറ് പ്ലീഡറായി നിയമിതനായ ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിഭാഗം അഭിഭാഷകന്‍ കെ.ബി പ്രദീപ് രാജിവെച്ചു. പ്രദീപിന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഉടൻ രാജിവയ്ക്കാനായിരുന്നു നിർദേശം. നിയമനം വിവാദമായതിന് പിന്നാലെയാണ് നീക്കം. അന്വേഷണ വിവരങ്ങൾ ചോരുമോയെന്ന ആശങ്ക എസ്ഐടി അറിയിച്ചിരുന്നു. ശബരിമല സ്പെഷ്യൽ കമ്മീഷണറെ എസ്ഐടി സമീപിച്ചിരുന്നു. സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ ഇക്കാര്യം അറിയിച്ചേക്കാനും സാധ്യത ഉണ്ടായിരുന്നു. കേസില്‍ ആരോപണ വിധേയരായ സ്മാര്‍ട്ട്ക്രിയേഷന്‍സ് അഭിഭാഷകനായിരുന്ന കെ.ബി പ്രദീപിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ചുള്ള ഉത്തരവ് പുറത്തിറക്കിയത് വിവാദമായിരുന്നു .സ്‌പെഷല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പദവി പ്രത്യേകമായി നല്‍കികൊണ്ടെണ് കെ.ബി പ്രദീപിനെ നിയമിച്ചത്.
എന്നാൽ, നിയമനത്തില്‍ ന്യായീകരണവുമായി ദേവസ്വം മന്ത്രി കെ.മുരളീധരന്‍ രംഗത്തെത്തിയിരുന്നു. നിയമനം നടത്തിയത് മുഖ്യമന്ത്രിയാണ്. അതിനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. അതില്‍ താന്‍ ഇടപെടില്ല. പ്രതിയുടെ ദൗര്‍ബല്യം അറിയുന്ന ഒരാള്‍ അഭിഭാഷകനായി വരുന്നത് നല്ലതല്ലേയെന്നും മന്ത്രി ചോദിച്ചു. വിവാദമായതിന് പിന്നാലെ പേഴ്സണൽ സ്റ്റാഫിൽ നിന്ന് മന്ത്രി സണ്ണി ജോസഫിന്‍റെ ബന്ധു ബെന്നി തോമസ് രാജിവെച്ചിരുന്നു. അതിന് പിന്നാലെയാണ് പുതിയ വിവാദമുണ്ടായത്. ബന്ധുനിയമന വിവാദം ശക്തമാകുന്നതിന് പിന്നാലെയായിരുന്നു ബെന്നി തോമസിൻ്റെ രാജി. വൈദ്യുത വകുപ്പ് മന്ത്രി സണ്ണി ജോസഫിന്‍റെ അളിയൻ ആയിരുന്നു ബെന്നി തോമസ്.





























