കോട്ടയം : സംവിധായകന്‍ ഡോ. ബിജുവിനെതിരായ പരാമര്‍ശം ഉള്‍പ്പെടെ അടങ്ങിയ വിവാദ അഭിമുഖത്തില്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനായ രഞ്ജിത്തിൽ നിന്ന് വിശദീകരണം തേടി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. രഞ്ജിത്ത് വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കേണ്ടിയിരുന്നുവെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഇതേ പറ്റി നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ രഞ്ജിത്തിനോട് പറഞ്ഞിട്ടുണ്ട്. ഡോ ബിജു ഉന്നയിച്ച പ്രശ്നങ്ങളിൽ മന്ത്രി എന്ന നിലയിൽ താൻ ഇടപെട്ടതാണ്. പിന്നെ അതിൽ പ്രസ്താവന വേണ്ടിയിരുന്നില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തുമായുള്ള തർക്കത്തിനിടെ ഇന്നലെയാണ് കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെൻറ് കോർപ്പറേഷനിൽനിന്ന് സംവിധായകൻ ഡോ. ബിജു രാജിവെച്ചത്. ഇതിനുപിന്നാലെയാണ് വിഷയത്തില്‍ മന്ത്രി സജി ചെറിയാന്‍റെ വിശദീകരണം. കെഎസ്എഫ്ഡിസി ബോർഡ് മെമ്പർ സ്ഥാനമാണ് ഡോ. ബിജു രാജിവെച്ചത്. തൊഴിൽപരമായ കാരണങ്ങളാലാണ് രാജി എന്നാണ് കത്തിൽ ഡോ. ബിജു കാരണമായി വിശദീകരിക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തുമായുള്ള തർക്കത്തിൽ നേരത്തെ തുറന്ന കത്തുമായി ഡോ. ബിജു രംഗത്തെത്തിയിരുന്നു.





























