ചെന്നൈ : ലാൻഡ് റോവറിന്റെ ഡിഫൻഡർ എസ്.യു.വി കേരളത്തിൽ വിവാദ വാഹനമാണ്. എന്നാൽ അതിർത്തി കടന്ന് തമിഴ്നാട്ടിൽ എത്തുന്നതോടെ ഈ വാഹനത്തിന് ഒരു സൂപ്പർ സ്റ്റാർ പരിവേഷമാണുള്ളത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ തന്റെ ഔദ്യോഗിക വാഹനമായി ഡിഫൻഡർ എസ്.യു.വി തെരഞ്ഞെടുത്തതോടെയാണ് കേരളത്തിന്റെ തൊട്ടയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ ഈ വാഹനത്തിന് വീരപരിവേഷം ലഭിച്ചിട്ടുള്ളത്.
മുഖ്യമന്ത്രി സ്റ്റാലിന്റെ വാഹന വ്യൂഹനത്തിലേക്ക് രണ്ട് ഡിഫൻഡറാണ് എത്തിയിട്ടുള്ളതെന്നാണ് വിവരം. തമിഴ്നാട്ടിൽ അടുത്തിടെ ഉണ്ടായ വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായ സ്ഥലങ്ങൾ സന്ദർശിക്കാൻ റേഞ്ച് റോവർ ഡിഫൻഡറിലാണ് അദ്ദേഹം എത്തിയത്. വെളുത്ത നിറത്തിലുള്ള ഡിഫൻഡർ എസ്.ഇ 110 ആണ് അദ്ദേഹത്തിന്റെ വ്യൂഹത്തിലുള്ള രണ്ട് വാഹനങ്ങളും. ഒന്ന് ഓഗസ്റ്റിലും മറ്റൊന്ന് ഒക്ടോബറിലും രജിസ്റ്റർ ചെയ്തവയാണ്.
ലാൻഡ് റോവറിന്റെ പുതുതലമുറ ഡി 7എക്സ് ആർക്കിടെക്ച്ചറിൽ മോണോകോക്ക് ഷാസിയിലാണ് ഡിഫൻഡറിന്റെ രണ്ട് പതിപ്പുകളും ഒരുങ്ങിയിട്ടുള്ളത്. ത്രീ ഡോർ, ഫൈവ് ഡോർ പതിപ്പുകളിലായി ബെയ്സ്, എസ്, എസ്.ഇ, എച്ച്.എസ്.ഇ, ഫസ്റ്റ് എഡിഷൻ എന്നീ അഞ്ച് വകഭേദങ്ങളിലാണ് ഈ വാഹനം പുറത്തിറങ്ങിയിട്ടുള്ളത്. 82.25 ലക്ഷം രൂപ മുതൽ 1.22 കോടി രൂപ ഡിഫൻഡർ 110 ന്റെ ഇന്ത്യയിലെ എക്സ്ഷോറും വില. ഐതിഹാസിക ഡിഫൻഡറിന്റെ ബോക്സി രൂപം നിലനിർത്തി പുതിയ ഡിസൈൻ ശൈലികൾ നൽകിയാണ് പുതുതലമുറ ഡിഫൻഡർ എസ്.യു.വി ലാൻഡ് റോവർ നിരത്തുകളിലെത്തിക്കുന്നത്. 5018 എം.എം നീളവും 2105 എം.എം വീതിയും 1967 എം.എം ഉയരവും 3022 എം.എം വീൽവേസുമാണ് ഡിഫൻഡറിലുള്ളത്. ഓട്ടോമാറ്റിക് ട്രാൻസ്മിഷനൊപ്പം ഓൾ വീൽ ഡ്രൈവ് സംവിധാനവും ഇതിലുണ്ട്. ടെറൈൻ റെസ്പോൺസ് സംവിധാനവും ഇതിലെ ഹൈലൈറ്റാണ്.
3.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എൻജിനാണ് ഈ വാഹനത്തിൽ പ്രവർത്തിക്കുന്നത്. 2996 സി.സി ശേഷിയുള്ള ഈ എൻജിൻ 296 ബി.എച്ച്.പി പവറും 650 എൻ.എം ടോർക്കുമാണ് ഉൽപാദിപ്പിക്കുന്നത്. ഫോർ വീൽ സംവിധാനത്തിനൊപ്പം എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്സാണ് ഇതിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്. കേവലം ഏഴ് സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഡിഫൻഡർ 110 ന് സാധിക്കും.































