മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗുമായി (ഐപിഎൽ) ബന്ധപ്പെട്ട് ഉയർന്നുവന്ന പല വിവാദങ്ങളും മുൻകൂട്ടി പ്ലാൻ ചെയ്ത് നടപ്പാക്കിയ തിരക്കഥകളുടെ ഭാഗമായിരുന്നെന്ന ഗുരുതര ആരോപണവുമായി മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദി രംഗത്ത്. ഐപിഎല്ലിന്റെ വ്യൂവർഷിപ്പ് അഥവാ റേറ്റിങ് കുറയുമ്പോൾ മാനേജ്‌മെന്റ് തന്നെ ബോധപൂർവം വാർത്തകൾ സൃഷ്ടിച്ച് മാധ്യമങ്ങൾക്ക് നൽകുകയായിരുന്നുവെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. ‘ഹ്യൂമൻസ് ഓഫ് ബോംബെ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് ലളിത് മോദിയുടെ വെളിപ്പെടുത്തൽ. റേറ്റിങ് കുറയുമ്പോൾ വിവാദങ്ങൾ സൃഷ്ടിക്കുക എന്നത് തങ്ങളുടെ സ്ഥിരം തന്ത്രമായിരുന്നുവെന്ന് ലളിത് മോദി സമ്മതിച്ചു.
ആളുകൾക്ക് ഇതൊരു സ്വാഭാവിക സംഭവമായി തോന്നുമെങ്കിലും, എല്ലാം കൃത്യമായ പ്ലാനിംഗോടെ നടക്കുന്നതായിരുന്നു. താൻ ചെയർമാനായിരുന്നപ്പോൾ കൂടെയുണ്ടായിരുന്ന ജീവനക്കാരും രാഷ്ട്രീയക്കാരും ഉൾപ്പെടെയുള്ളവരുമായി ചേർന്ന് ഇത്തരം തിരക്കഥകൾ തയ്യാറാക്കിയിരുന്നു. ഐപിഎല്ലിന്റെ ഏറ്റവും വലിയ തൂൺ തന്നെ ഇത്തരം വിവാദങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ഐപിഎൽ സീസൺ നടക്കുമ്പോൾ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റനും ഒരു ചിയർ ലീഡറും തമ്മിലുള്ള ബന്ധം പുറത്തുകൊണ്ടുവന്നത് താനാണെന്ന് ലളിത് മോദി വെളിപ്പെടുത്തി. ഈ സംഭവം പുറത്തുവിട്ടതോടെ ഐപിഎല്ലിന്റെ റേറ്റിങ് കുതിച്ചുയർന്നു.
ആ താരം പിന്നീട് ആ ചിയർ ലീഡറെ വിവാഹം കഴിച്ചുവെങ്കിലും, ആ വിവാഹം തങ്ങളുടെ തിരക്കഥയുടെ ഭാഗമായിരുന്നില്ലെന്നും വെറും വാർത്ത പുറത്തുവിടാൻ മാത്രമായിരുന്നു പദ്ധതിയിട്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ക്വിന്റൺ ഡി കോക്കും ചിയർ ഗേളായിരുന്ന സാഷ ഹർലിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് അദ്ദേഹം സൂചിപ്പിച്ചത്. ഐപിഎൽ മത്സരങ്ങൾക്കപ്പുറം ഇത്തരം കാര്യങ്ങളിലൂടെയാണ് റേറ്റിങ് നിലനിർത്തിയിരുന്നത് എന്ന ലളിത് മോദിയുടെ വെളിപ്പെടുത്തൽ കായിക ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്





























