കൊച്ചി: ആര്‍എസ്എസ് പരിവർ സംഘടനയുടെ ദേശീയ വിദ്യാഭ്യാസ സമ്മേളനത്തിൽ കേരളത്തിൽ നിന്നുള്ള വി സിമാർ പങ്കെടുത്തത് വിവാദമാകുന്നു. വിദ്യാഭ്യാസ നയം കാവിവൽക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് സമ്മേളനം എന്ന വിമർശനം നേരത്തെ സിപിഎം ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികൾ ഉന്നയിച്ചിരുന്നു. രണ്ടുദിവസമായി കൊച്ചിയിൽ നടന്നുവരുന്ന ജ്ഞാനസഭ വിദ്യാഭ്യാസ സമ്മേളനം ഇന്ന് അവസാനിക്കും. ആർഎസ്എസ് സംഘപരിവാർ സംഘടനയായ ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസ് ആണ് ജ്ഞാനസഭ എന്ന പേരിൽ കൊച്ചിയിൽ ദേശീയ വിദ്യാഭ്യാസ സമ്മേളനം സംഘടിപ്പിക്കുന്നത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന കോൺക്ലേവിലെ പ്രമുഖൻ ആര്‍എസ്എസ് സർസംഘ ചാലക് മോഹൻ ഭാഗവത് തന്നെയാണ്.
ഈ പരിപാടിയിലാണ് ഞായറാഴ്ച വിവിധ സെഷനുകളിലായി സംസ്ഥാനത്തെ സർവകലാശാലകളിലെ നാലു വൈസ് ചാൻസലർമാർ പങ്കെടുത്തത്. അമൃത ആശുപത്രിയിലെ ഓഡിറ്റോറിയത്തിൽ നടന്ന മുഖാമുഖത്തിലും പൊതുസഭയിലുമായി കേരള സർവകലാശാല വി സി മോഹൻ കുന്നുമ്മേൽ, കാലിക്കറ്റ് സർവകലാശാല വി സി Dr. പി. രവീന്ദ്രൻ, കണ്ണൂർ വി സി ഡോ. K. K. സാജു, കുഫോസ് വി സി എ ബിജുകുമാർ തുടങ്ങിയവരാണ് പങ്കെടുത്തത്. സംഭവം വിവാദമായതോടെ മോഹൻ ഭാഗവതിൻ്റെ പരിപാടിയിയിൽ താൻ പങ്കെടുത്തിരുന്നില്ല എന്ന വിശദീകരണ കുറിപ്പുമായി കുഫോസ് വി സിഎ.ബിജുകുമാർ രംഗത്തെത്തെത്തി. വിവാദത്തിൽ നിന്നും തലയൂരാനായിരുന്നു കുഫോസ് വി സിയുടെ ശ്രമം.





























