ഇസ്ലാമാബാദ് : രാജ്യത്ത് കൊവിഡ് 19 രോഗബാധ ശക്തമായി തുടരവെ രോഗം പടരാന്‍ കാരണം ഇറാനില്‍ നിന്ന് വന്ന തീര്‍ത്ഥാടകരാണെന്നും അല്ലെന്നും ചൊല്ലി പാകിസ്ഥാനില്‍ വിവാദം. എന്നാല്‍ തിരികെയെത്തിയ രോഗികളെ സര്‍ക്കാര്‍ കൈകാര്യം ചെയ്തത് മോശമായാണെന്ന് കാണിക്കുന്ന ഒരു റിപ്പോര്‍ട്ട് പുറത്തുവന്നു. ഇസ്ലാമാബാദ് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് (IPI) ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 28 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷം കൊവിഡ് നെഗറ്റീവായാല്‍ വീട്ടിലേക്ക് മടങ്ങാമെന്നായിരുന്നു ആദ്യ അറിയിപ്പ്. പക്ഷെ പലരും 50 ദിവസത്തോളം ക്വാറന്റൈനില്‍ കഴിയേണ്ടി വന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മതിയായ സുരക്ഷാ പരിശോധനയില്ലാതെയാണ് തീര്‍ത്ഥാടകരെ രാജ്യത്തേക്ക് കടത്തിയതെന്ന് പാകിസ്ഥാന്‍ മുസ്ളിം ലീഗ് നേതാവ് ഖ്വാജ അസിഫ് ആരോപിച്ചു. ഈ ആരോപണം അധികൃതര്‍ നിഷേധിച്ചു. ഇറാനില്‍ കൊവിഡ് പടര്‍ന്നുപിടിച്ച സമയത്ത് 7000 പേരാണ് ഇറാനില്‍ നിന്ന് പാകിസ്ഥാനിലെത്തിയത്. ഇറാന്‍ അതിര്‍ത്തിയായ തഫ്താനില്‍ സര്‍ക്കാര്‍ നിരന്തരം തീര്‍ത്ഥാടകരെ പരിശോധിക്കുന്ന ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. മുമ്പും പാകിസ്ഥാനിലെ അതിര്‍ത്തികളിലെ പ്രവേശന കവാടങ്ങളില്‍ വേണ്ടത്ര സൗകര്യങ്ങളില്ലെന്ന് ആരോപണം വന്നിട്ടുണ്ട്. ലോകാരോഗ്യ സംഘടനയാണ് അങ്ങനെ ആരോപണം ഉന്നയിച്ചത്. എന്നാല്‍ തഫ്താനില്‍ ക്വാറന്റൈനില്‍ കഴിഞ്ഞവരെയെല്ലാം ഒരുമിച്ച് താമസിപ്പിച്ചതാണ് കുഴപ്പമാകാന്‍ കാരണമെന്നും ഐപിഐ റിപ്പോര്‍ട്ടിലുണ്ട്.