കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്തില്‍ റോഡരികിലേക്ക് മറിഞ്ഞ് ചോര്‍ച്ച അനുഭവപ്പെട്ട ടാങ്കറില്‍നിന്ന് മൂന്നു ടാങ്കറുകളിലേക്ക് പാചകവാതകം മാറ്റി. വെള്ളിയാഴ്ച രാത്രി എട്ടോടെ തുടങ്ങിയ പ്രവൃത്തി മൂന്നേമുക്കാല്‍ മണിക്കൂര്‍കൊണ്ട് പൂര്‍ത്തിയായി. സൗത്തിലെ കുറ്റിക്കാട്ടില്‍നിന്നുയര്‍ത്തിയശേഷം ദേശീയപാതയില്‍വച്ചു തന്നെയാണ് വാതകം മാറ്റിയത്. തൊട്ടടുത്ത ഐങ്ങോത്ത് ഗ്രൗണ്ടിലെത്തിച്ച് മാറ്റാനായിരുന്നു തീരുമാനിച്ചിരുന്നത്. സാങ്കേതിക ബുദ്ധിമുട്ട് നേരിട്ടതിനാല്‍ ദേശീയപാതയില്‍നിന്നുതന്നെ എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കി. രാത്രി 12-ഓടെ ഗതാഗതം പുനഃസ്ഥാപിച്ചു. തലേന്ന് രാത്രിയും പിറ്റേന്ന് പുലര്‍ച്ചെയുമായി സ്‌കൂളുകളിലേക്കും മറ്റും മാറിയ പ്രദേശത്തുകാര്‍ രാത്രിയില്‍തന്നെ അവരവരുടെ വീടുകളിലേക്ക് തിരികെയെത്തി.
മംഗളൂരുവില്‍നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറി വ്യാഴാഴ്ച ഉച്ചയോടെയാണ് തലകീഴായി മറിഞ്ഞത്. ദിശ തെറ്റിച്ചെത്തിയ സ്വകാര്യ ബസിന് സൈഡ് കൊടുക്കവെ നിയന്ത്രണം വിട്ട ടാങ്കര്‍ലോറി തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് തലകീഴായി മറിയുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ തളിപ്പറമ്പ് കുപ്പത്തെ ഖലാസികളെത്തി ടാങ്കര്‍ ഉയര്‍ത്തുന്നതിനിടെയാണ് ടാങ്കറിന്റെ വാള്‍വില്‍നിന്ന് ചോര്‍ച്ചയുണ്ടായത്. കാഞ്ഞങ്ങാട് സൗത്ത് പ്രദേശത്തെ ആളുകളോട് ബന്ധുവീട്ടിലേക്കും മറ്റും മാറണമെന്ന് കഴിഞ്ഞരാത്രിയില്‍ തന്നെ പോലീസ് നിര്‍ദേശിച്ചിരുന്നു. വെള്ളിയാഴ്ച ചോര്‍ച്ച കണ്ടതോടെയാണ് അരകിലോമീറ്റര്‍ പരിധിയിലെ മുഴുവന്‍ വീട്ടുകാരെയും ഒഴിപ്പിച്ചത്. ടാങ്കര്‍ അപകടത്തില്‍പ്പെടാന്‍ കാരണക്കാരനായ ബസ് ഡ്രൈവര്‍ അടുക്കം സ്വദേശി മിഥുനെ അറസ്റ്റു ചെയ്തിരുന്നു.





























