പത്തനംതിട്ട: പത്തനംതിട്ടയില്‍ ഡോക്ടര്‍ അടക്കം രണ്ടുപേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍. ഡോക്ടര്‍ക്ക് രോഗബാധിതരുമായി സമ്പര്‍ക്കം ഉണ്ടായിട്ടില്ലെന്ന് കലക്ടർ പി.ബി നൂഹ് പറഞ്ഞു. ആശങ്ക ഒഴിവായിട്ടില്ല, ജാഗ്രത കൈവിടരുത്, അടുത്ത രണ്ടാഴ്ച നിര്‍ണായകമെന്ന് കലക്ടര്‍. 14 ദിവസം ക്വറന്റീനിൽ കഴിഞ്ഞവര്‍ കൂടുതല്‍ ആളുകളോട് ഇടപഴകരുതെന്ന് ഡി.എം.ഒ പറഞ്ഞു. ഇറ്റലിയില്‍ നിന്നെത്തിയ പന്തളം സ്വദേശിക്ക് രോഗമില്ലെന്ന് പരിശോധനാഫലം.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് പന്തളം സ്വദേശി. അതേസമയം രോഗം സ്ഥിരീകരിച്ച 24 പേരുടെയും നില തൃപ്തികരമാണ്. 12470പേരാണ് നിരീക്ഷണത്തിലുളളത്. ആള്‍ക്കൂട്ടം ഒഴിവാക്കാനുളള നടപടികള്‍ ആരാധനാലയങ്ങളിലും നടപ്പാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചിട്ടുണ്ട്.
ഇരവിപേരൂരിലെ പള്ളിയില്‍ പുരോഹിതന്‍ കുര്‍ബാന അര്‍പ്പിച്ചതിനെ തുടര്‍ന്ന് 69 പേര്‍ നിരീക്ഷണത്തിലുണ്ട്. റാന്നിയില്‍ രോഗം സ്ഥിരീകരിച്ച കുടുംബത്തിന്റെ ബന്ധുക്കളുമായി അടുത്തിടപഴകിയിരുന്ന പുരോഹിതനാണ് ഇരവിപേരൂരിലെ ക്നാനായ പള്ളിയില്‍ കുര്‍ബാനയര്‍പ്പിച്ചത്. എന്നാല്‍ പുരോഹിതന് കൊറോണ സ്ഥിരീകരിച്ചിട്ടില്ല. വിവരമറിഞ്ഞതോടെ പഞ്ചായത്ത് അധികൃതര്‍ ഇടപെട്ടാണ് ഇവരെയെല്ലാം നിരീക്ഷണത്തിലാക്കിയത്. നിരീക്ഷണത്തില്‍ ഉള്‍പ്പെട്ടവരില്‍ ചെറിയ കുട്ടികളും പത്താം ക്ലാസ് പരീക്ഷ എഴുതുന്ന ഏഴ് കുട്ടികളും ഉള്‍പ്പെടും.