കൊച്ചി : കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ ഷോപ്പിംഗ് മാൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള പൊതു സ്ഥലങ്ങൾ അടച്ചിടാനും മാസ്ക്, സാനിറ്റൈസർ പോലുള്ളവയുടെ ലഭ്യത ഉറപ്പാക്കാനും കോടതി ഇടപെടൽ ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹൈക്കോടതി അഭിഭാഷകരുടെ സംഘടനയായ ജസ്റ്റിസ് ബ്രിഗേഡ് ആണ് ഹർജി നൽകിയിട്ടുള്ളത്. എന്നാൽ പൊതു സ്ഥലം അടച്ചിടണം എന്ന ഉത്തരവ് പുറപ്പെടുവിക്കാൻ ആകില്ലെന്നും ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം സർക്കാർ കൈക്കൊള്ളണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
മാസ്ക്, സാനിറ്റൈസർ പോലുള്ള അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനും സാധനങ്ങൾക്ക് കൊള്ള വില ഈടാക്കുന്നത് തടയാനും ഇതുവരെ സ്വീകരിച്ച നടപടികൾ ഇന്ന് അറിയിക്കാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. കൊവിഡ് കണക്കിലെടുത്ത് സംസ്ഥാനത്തെ ബിവറേജ് ഔട്ട്‌ലെറ്റുകൾ പൂട്ടണമെന്നാവശ്യപ്പെട്ട് ലഹരി നിർമ്മാർജ്ജന സമിതി നൽകിയ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.