തിരുവനന്തപുരം : സർക്കാർ നിർദേശം ലംഘിച്ച് വിദേശികൾ ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തി. കോവളത്തെ സ്വകാര്യ റിസോർട്ടിൽ നിന്നാണ് ആറ് പേരുടെ സംഘം എത്തിയത്. ഇവരെ തിരിച്ചയച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. സർക്കാര്‍ നിർദേശം ലംഘിക്കുന്ന ഹോട്ടലുകൾക്ക് എതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വിദേശികൾ ഹോട്ടലുകളിൽ തന്നെ തങ്ങണമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണൻ നിര്‍ദേശിച്ചു. വിദേശികൾക്ക് ഹോട്ടലുകളിൽ പൊങ്കാലയിടാമെന്നായിരുന്നു ആരോഗ്യമന്ത്രി നല്‍കിയ നിര്‍ദ്ദേശം.
പനി, ചുമ, ശ്വാസതടസ്സം എന്നിങ്ങനെ കോവിഡ് 19 രോഗലക്ഷണങ്ങൾ ഉള്ളവർ ആറ്റുകാൽ പൊങ്കാലയിൽ യാതൊരു കാരണവശാലും പങ്കെടുക്കാൻ പാടില്ലെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. രോഗബാധിത രാജ്യങ്ങളിൽ നിന്ന് പൊങ്കാലയിടാൻ വന്നവരും മാറിനിൽക്കണം. പൊങ്കാല ജാഗ്രതയുടെ ഭാഗമായി 23 പ്രത്യേക മെഡിക്കൽ ടീമിനെ നീരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. 18 ആംബലുൻസുകളും നഗരത്തില്‍ ഉണ്ടാകും.