റോം : ഇറ്റലിയില്‍ കൊവിഡ് 19 വൈറസ് ബാധയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 168 പേര്‍ മരിച്ചു. ഇറ്റലിയില്‍ രോഗബാധ കണ്ടെത്തിയ ശേഷം ഇതാദ്യമായാണ് ഇത്രയും മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രാജ്യത്ത് വൈറസ് ബാധയില്‍ 631 പേര്‍ മരിക്കുകയും പതിനായിരത്തിലധികം പേരില്‍ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് ആഗോള തലത്തില്‍ നാലായിരത്തിലധികം ആളുകളാണ് കൊവിഡ് വൈറസ് ബാധയില്‍ മരണമടഞ്ഞത്. തുര്‍ക്കിയില്‍ ആദ്യ കൊവിഡ് 19 വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതായി തുര്‍ക്കി ആരോഗ്യമന്ത്രി അറിയിച്ചു.
ഇന്ത്യയില്‍ കൂടുതൽ കൊവിഡ്19 ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കേന്ദ്ര സർക്കാർ കർശന യാത്ര നിർദ്ദേശങ്ങളേര്‍പ്പെടുത്തി. കൊവിഡ് ബാധ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിലേക്ക് യാത്രകൾ ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശം നല്‍കി. വിദേശയാത്രകൾ നടത്തുന്നവർ രോഗം വരാതിരിക്കാനുള്ള ക്രമീകരണങ്ങൾ സ്വീകരിക്കണമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ചൈന, ഹോങ്കോങ്, സൗത്ത് കൊറിയ, ജപ്പാൻ, ഇറ്റലി അടക്കമുള്ള കൊവിഡ് 19 പടരുന്ന വിവിധ രാജ്യങ്ങളില്‍ യാത്രകൾ നടത്തിയവർ 14 ദിവസത്തേക്ക് സ്വയം കരുതൽ സംരക്ഷണയിൽ തുടരണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു. ഈ മാസം 11 ന് മുൻപ് നൽകിയ ഫ്രാൻസ്, ജർമ്മനി, സ്പെയിന്‍ പൗരന്മാർക്കുള്ള വിസയും ഇന്ത്യ റദ്ദാക്കി. രാജ്യത്ത് ഇതുവരെ 55 പേർക്കാണ് കോവിഡ് 19 ബാധ സ്ഥിരീകരിച്ചത്. ഈ പശ്ചാത്തലത്തിൽ 20 മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ സാഹചര്യങ്ങൾ നേരിടാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി.