തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ പലയിടത്തും കുടിവെള്ളം മുടങ്ങിയെന്നും മാലിന്യം കുമിഞ്ഞ് കൂടിയെന്നുമുള്ള വിമശനങ്ങൾക്ക് മറുപടിയുമായി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ആശ നാഥ്. ബി.ജെ.പി ഭരണത്തിന് പിന്നാലെ സഖാക്കൾ ഇങ്ങനെ ഓടി നടക്കാൻ കാരണം നീണ്ട 45 വർഷം ചിലർ കൈ അടക്കിപിടിച്ചിരുന്ന ഒരു സാമ്രാജ്യം തകർന്ന് വീണത് കൊണ്ടാണെന്നും മഴക്കാലത്തിന് മുമ്പ് തിരുവനന്തപുരം കോർപ്പറേഷനിലെ നദികളും,തോടുകളും വൃത്തിയാക്കുന്ന പ്രവർത്തികൾ ആരംഭിച്ചെന്നും ആശ നാഥ്. കമ്മീഷൻ, അഴിമതി, ബിനാമി ഇടപാടുകൾ, വാടക തട്ടിപ്പ്, കൈക്കൂലി അങ്ങനെ തിരുവനന്തപുരത്തെ പാർട്ടിയുടെ ഫണ്ട് പിരിവിന്‍റെ പ്രധാന ഉറവിടമാണ് 4 മാസം മുമ്പ് അവർക്ക് നഷ്‌ടമായത്. ആ നഷ്‌ടം ചിലപ്പോൾ വാക്കുകളിൽ പറഞ്ഞാൽ തീരുന്നതല്ല അതിന്‍റെ പേരിലുള്ള ഹാലിളക്കമാണ് ഇന്ന് കാണുന്നതെന്ന് ആശ നാഥ് പറഞ്ഞു.
കേരള സർക്കാരിന്‍റെ കിഴിലെ പല വകുപ്പുകൾ സ്ഥാപിച്ച വഴിവിളക്കുകൾ കത്തിക്കാൻ മേയർ വരണോ ? ഇതിനൊന്നും മറുപടി കാണില്ല. ഓരോ അഴിമതിയായി പുറത്തുവരുന്നുണ്ട്, അത് ചിലർക്ക് ഉണ്ടാക്കുന്ന അസ്വസ്ഥത ചെറുതല്ല എന്നതാണ് ഈ വെപ്രാളങ്ങൾ കാണുമ്പോൾ മനസ്സിലാകുന്നത്. നിങ്ങൾ വ്യാജപ്രചാരണങ്ങൾ തുടർന്നുകൊണ്ടേയിരിക്കൂ, എങ്കിലേ സത്യങ്ങൾ പുറത്തുവരൂവെന്നും ആശ നാഥ് ഫേസ്ബുക്കിൽ കുറിച്ചു. കോർപറേഷൻ പ്രവർത്തനം അവതാളത്തിലായെന്നും നാറാത്തത് നാറുമെന്നും മന്ത്രി ശിവൻ കുട്ടി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മേയറും, ഡെപ്യൂട്ടി മേയറും സിപിഎമ്മിനും മന്ത്രി ശിവൻകുട്ടിക്കുമെതിരെ രംഗത്ത് വന്നത്. ശിവൻകുട്ടിയുടെ ആവേശം നാലാം തീയതി ആകുമ്പോഴെക്കും അടങ്ങും, നേതാവിന് ഇതുവരെ തോറ്റു എന്ന് ബോധ്യപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് എന്തിനും കോർപ്പറേഷന്‍റെ മുകളിലേക്ക് കയറുന്നതെന്നായിരുന്നു കഴിഞ്ഞ ദിവസം മേയർ വിവി രാജേഷ് പ്രതികരിച്ചത്.





























