കോഴിക്കോട് : എംപി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായി നിയമസഭയിലേക്ക് മത്സരിക്കാനുള്ള കുഞ്ഞാലിക്കുട്ടിക്കെതിരെ മുസ്ലീം ലീഗില്‍ തന്നെ എതിര്‍പ്പ് ഉയരുന്നതിനൊപ്പം അഴിമതിക്കേസില്‍ ഉള്‍പ്പെട്ട മൂന്ന് എംഎല്‍എമാരും പാര്‍ട്ടിക്കും, യുഡിഎഫിനും തലവേദനയാകുന്നു. മലപ്പുറം ജില്ലയില്‍ ഉള്‍പ്പെടെ എല്‍ഡിഎഫ് കൂടുതല്‍ ശക്തരായ സാഹചര്യത്തില്‍ എന്തുചെയ്യണമെന്നറിയാതെ ഉഴലുകയാണ് ലീഗ് നേതൃത്വം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എട്ട് എംഎല്‍എമാരെ ലീഗ് മത്സരരംഗത്ത് നിന്ന് മാറ്റിനിര്‍ത്തേണ്ടി വരും. എന്നാല്‍ അവരുടെ ഭാഗത്തു നിന്നും അനുകൂലമായ നിലപാട് ഉണ്ടാകാത്തതും ലീഗിനെ സമ്മര്‍ദ്ദത്തിലാക്കുന്നു.
സ്ഥിരമായി മത്സരിക്കുന്ന അഞ്ച് പേരും മത്സരരംഗത്ത് നിന്ന് മാറണമെന്ന് പാര്‍ട്ടി ഉന്നതാധികാരസമിതിയില്‍ തീരുമാനമായിട്ടുണ്ട്. എന്നാല്‍ കെ എം ഷാജി, കമറുദ്ദീന്‍, ഇബ്രാഹിംകുഞ്ഞ് എന്നീ മൂന്നു എംഎല്‍എമാര്‍ നിലവില്‍ അഴിമതി കേസില്‍ അന്വേഷണം നേരിടുകയാണ്. ടി കെ അഹമ്മദ് കബീര്‍, പി കെ അബ്ദുറബ്ബ്, അഡ്വ. ഉമ്മര്‍, സി. മമ്മൂട്ടി, കെഎന്‍എ ഖാദര്‍ എന്നിവര്‍ തുടര്‍ച്ചയായി മത്സരിക്കുന്നത്. ഇവരെ ഇത്തവണ മത്സരരംഗത്തേക്ക് പരിഗണിക്കേണ്ടെന്നാണ് ഉന്നതാധകാര സമിതിയിലുള്ള തീരൂമാനം. ഹൈദരലി തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുള്‍ വഹാബ്, കെ.പി.എ മജീദ് എന്നിവരാണ് ഉന്നതാധികാര സമിതി അംഗങ്ങള്‍. എന്നാല്‍ അഴിമതി കേസില്‍ അന്വേഷണം നേരിടുന്ന എംഎല്‍എമാരുടെ കാര്യമാണ് നേതൃത്വത്തിന് ഏറെ ബുദ്ധിമുട്ടാകുന്നത്.
ജനങ്ങളെ എങ്ങനെ സമീപിക്കുമെന്ന അങ്കലാപ്പിലാണവര്‍ കളമശ്ശേരി, മഞ്ചേശ്വരം, അഴീക്കോട്, മങ്കട, തിരൂരങ്ങാടി, മഞ്ചേരി, തിരൂര്‍, വേങ്ങര എന്നീ മണ്ഡലങ്ങളില്‍ ഇതോടെ പുതുമുഖങ്ങള്‍ക്ക് സാധ്യതയേറി. ഒഴിവ് വരുന്ന സീറ്റ് ലക്ഷ്യമിട്ട് പുതുമുഖങ്ങള്‍ ചരടുവലി തുടങ്ങിയിട്ടുണ്ട്. അതേസമയം യുവാക്കള്‍ എന്നതിലുപരി ഇത് വരെ മത്സരിക്കാത്തവര്‍ക്ക് സീറ്റ് നല്‍കാനാണ് നേതൃത്വത്തിന്റെ തീരുമാനം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 24 സീറ്റിലാണ് ലീഗ് മത്സരിച്ചത്. ഇത്തവണ കൂടുതല്‍ സീറ്റ് വേണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം അടക്കമുള്ള ജില്ലകള്‍ഉള്‍പ്പെടെ കൂടുതല്‍ സീറ്റിനായി ലീഗ് അവകാശം ഉന്നയിച്ചു. എല്‍ജെഡി മത്സരിച്ച വയനാട്ടിലെ കല്‍പ്പറ്റയും ഇത്തവണ വേണമെന്ന പിടിവാശിയിലാണ് ലീഗ്.