തിരുവനന്തപുരം: നഗരസഭ വാഴോട്ടുകോണം കൗൺസിലർ ആര്‍.സുഗതന് ആറ് മാസം അവധി. സുഗതന് ആറു മാസത്തേക്ക് ഹാജരാകാന്‍ കഴിയില്ലെന്ന അപേക്ഷയാണ് മേയര്‍ വി.വി.രാജേഷ് അംഗീകരിച്ചത്. സുഗതന്റെ അവധി പാസാക്കിയതിനെതിനെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. അവധി അപേക്ഷയെ പിന്തുണച്ച സുധീഷ് കുമാർ കോൺഗ്രസോ യുഡിഎഫോ അല്ലെന്നും സംഘ്പരിവാർ സഹായത്തോടെ പ്രവർത്തിക്കുന്നയാളാണെന്നും കെ.എസ് ശബരീനാഥന്‍ പ്രതികരിച്ചു. കേരള മുനിസിപ്പാലിറ്റി ആക്ടിൽ എവിടെയും അവധിയെന്നോ അതിനായുള്ള വോട്ടെടുപ്പെന്നോ ഉള്ള വകുപ്പുകൾ ഇല്ലെന്നും ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് മേയർ അവധി അനുവദിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘ജയിലിൽ കിടക്കുന്ന ഒരാൾക്ക് അപേക്ഷ സമർപ്പിക്കാൻ അവകാശമുണ്ടെന്ന് ആഭ്യന്തരവകുപ്പ് സർക്കുലർ നൽകിയതിൽ എന്താണ് തെറ്റ്? എന്നാൽ അതുവെച്ച് കൗൺസിലിൽ ലീവ് അനുവദിക്കുന്നത് ചട്ടവിരുദ്ധമാണെന്നാണ് ഞാൻ മനസിലാക്കുന്നത്’ അദ്ദേഹം പറഞ്ഞു. കേരള മുന്‍സിപ്പിലാറ്റി ആക്ടിലെ ഏത് വകുപ്പ് പ്രകാരമാണ് സുഗതന്‍റെ അവധി അപേക്ഷ പാസാക്കിയത്?. നഗരസഭ സെക്രട്ടറിക്കും ഇലക്ഷന്‍ കമ്മീഷനും പരാതി നല്‍കും. അഹങ്കാരം കാണിച്ചാല്‍ ഡല്‍ഹിയില്‍ നടന്നത് കണ്ടല്ലോ? ഈ നാട്ടിലൊരു നിയമമുണ്ട്.
അപേക്ഷ കൊടുക്കാനുള്ള വകുപ്പാണ് ആഭ്യന്തര വകുപ്പ് സമ്മതിച്ചത്. ഇല്ലാതെ കാര്യം പറഞ്ഞ് നിയമത്തെ വളച്ചൊടിച്ചുവെന്നും ശബരീനാഥന്‍ കുറ്റപ്പെടുത്തി. ഇന്ന് ചേർന്ന കൗൺസിൽ യോഗത്തിൽ 51 പേർ അവധി അപേക്ഷയെ പിന്താങ്ങിയത്. യുഡിഎഫ് വിമതൻ സുധീഷിന്‍റെ പിന്തുണയോടെയാണ് അപേക്ഷ പാസായത്. ശക്തമായ പ്രതിപക്ഷ പ്രതിഷേധമാണ് ഇതേത്തുടർന്ന് കൗൺസിൽ യോഗത്തിലുണ്ടായത്. എൽഡിഎഫ് കൗൺസിലർമാർ ഡയസിന് മുന്നിൽ പ്രതിഷേധിച്ചു.





























