ന്യൂഡൽഹി: അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവറുടെ ലൈസൻസ് സാധുവല്ലെങ്കിൽ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് ബാധ്യതയില്ലെന്ന് സുപ്രീംകോടതി. ലൈസൻസിന്റെ പ്രാധാന്യം ആളുകളിലേക്കെത്തിക്കാൻ സാമൂഹികമാധ്യമങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് വലിയ ബോധവത്കരണപരിപാടി നടത്തണമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയത്തിനോടും കോടതി ആവശ്യപ്പെട്ടു. 2009-ൽ ഡൽഹിയിൽനടന്ന വാഹനാപകടവുമായി ബന്ധപ്പെട്ടാണ് ജസ്റ്റിസ് സഞ്ജയ് കരോൾ അധ്യക്ഷനായ ബെഞ്ചിന്റെ വിധി. ഓംപ്രകാശ് എന്നയാൾ ഓടിച്ച മോട്ടോർസൈക്കിൾ മറ്റൊരു ഇരുചക്രവാഹനത്തിലിടിച്ചു. അതിൽ, മരിച്ചയാളുടെ കുടുംബത്തിന് 1.08 കോടി രൂപ ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകാനാണ് ഹൈക്കോടതി വിധിച്ചത്. ഇതിനെതിരേ ഇൻഷുറൻസ് കമ്പനി സുപ്രീംകോടതിയിലെത്തുകയായിരുന്നു.
അപകടമുണ്ടായ സമയത്ത് ഓംപ്രകാശിന് ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് കമ്പനി വാദിച്ചു. അതിനു മുൻപും ശേഷവും സാധുവായ ലൈസൻസുണ്ടായിരുന്നു. എന്നാൽ, 2007-നും 2010-നുമിടയിൽ ഓംപ്രകാശ് ലൈസൻസ് പുതുക്കിയിരുന്നില്ല. ഇക്കാരണത്താൽ ഇൻഷുറൻസ് കമ്പനിക്ക് ബാധ്യതയില്ലെന്ന് സുപ്രീംകോടതി വിധിച്ചു. നഷ്ടപരിഹാരത്തുക ഓംപ്രകാശും മോട്ടോർസൈക്കിളിന്റെ ഉടമയായ രജീന്ദർ സിങ്ങും നൽകണം. കൃത്യമായി ലൈസൻസ് പുതുക്കിയിരുന്നെങ്കിൽ ഇത്രവലിയ ബാധ്യത ഇവർക്ക് ഏറ്റെടുക്കേണ്ടിവരില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ബോധവത്കരണം നടത്താൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടത്.



























