ചെങ്ങന്നൂർ: സാമൂഹിക തലത്തിൽ കൗൺസിലിംഗ് പഠനത്തിന് ഏറെ പ്രസക്തി വന്നു ചേർന്നതായി മന്ത്രി സജി ചെറിയാൻ. ആരോഗ്യ തൊഴിൽ പഠന മേഖലകളിലെല്ലാം അസ്വസ്ഥ മനസോടെയാണ് ഓരോ മനുഷ്യരും കഴിഞ്ഞു പോകുന്നതെന്നും തങ്ങളെ കേൾക്കാൻ ആരുമില്ല എന്ന നിരാശയാണ് ഓരോ മനുഷ്യനെയും ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്താ തോമസ് മാർ അത്താനാസിയോസിന്റെ സ്മരണാർത്ഥം ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച മാർ അത്താനാസിയോസ് കമ്മ്യൂണിറ്റി കോളേജ് ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ തീമോത്തിയോസ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സംഘർഷഭരിതമായ ഇന്നത്തെ സമൂഹത്തിൽ മനസ്സിനും ശരീരത്തിനും ആരോഗ്യമുള്ള തലമുറയാണ് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന വിഭവ കേന്ദ്ര ഡയറക്ടർ ഡോ.പി പ്രമോദ് മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പാൾ ഡോ. ജോൺ പനയ്ക്കൽ, ഭദ്രാസന സെക്രട്ടറി ഫാ.പി. കെ കോശി, വൈസ് പ്രസിഡന്റ് ഫാ. ഡോ.നൈനാൻ വി ജോർജ്, ഫിനാൻസ് ഡയറക്ടർ ഡോ. ജേക്കബ് ഉമ്മൻ, കോർഡിനേറ്റർ സോളി ജോർജ്, ചീഫ് ഫാക്കൾട്ടി റവ.ഡോ. ജോർജ് വർഗീസ്, കുര്യൻ മാമ്മൻ എന്നിവർ പ്രസംഗിച്ചു. ഡിപ്ലോമ ഇൻ അപ്ലൈഡ് കൗൺസിലിംഗ് ആദ്യ ബാച്ച് ക്ലാസുകൾ മാർച്ച് 14 നു ആരംഭിക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.






























