ലഖ്നൗ : ഉത്തർപ്രദേശിലെ ബന്ദയിൽ 33 കുഞ്ഞുങ്ങളെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ ഡാർക്ക് വെബ് വഴി വിപണനം ചെയ്ത സംഭവത്തിൽ ദമ്പതികൾക്ക് കോടതി വധശിക്ഷ വിധിച്ചു. ജലസേചനവകുപ്പ് മുൻ ജൂനിയർ എൻജിനിയർ രാംഭവൻ (50), ഭാര്യ ദുർഗാവതി (47) എന്നിവരെയാണ് ബന്ദയിലെ പ്രത്യേക പോക്സോ കോടതി ശിക്ഷിച്ചത്. കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ ദൃശ്യങ്ങൾ ഡാർക്ക് വെബ് വഴി 47 രാജ്യങ്ങളിൽ ആണ് ദമ്പതിമാർ വിൽപ്പന നടത്തിയത്. കേസ് ’അപൂർവങ്ങളിൽ അപൂർവമാണെന്ന് ‘ വിശേഷിപ്പിച്ചാണ് വിധി.
വധശിക്ഷയ്ക്ക് പുറമേ അതിജീവിച്ച ഓരോ കുട്ടിക്കും 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ കോടതി സംസ്ഥാന സർക്കാരിനോട് ഉത്തരവിട്ടു. പ്രതികളുടെ വീട്ടിൽനിന്ന് കണ്ടെടുത്ത തുക ഇരകൾക്ക് തുല്യമായി വീതിച്ചുനൽകാനും നിർദേശിച്ചു. 2010-2020 കാലത്താണ് മൂന്നുവയസ്സുമുതൽ പത്തുവയസ്സുവരെയുള്ള കുട്ടികളെ പ്രതികൾ പീഡനത്തിനിരയാക്കിയത്. ഓൺലൈൻ വീഡിയോഗെയിമുകളും പണവും സമ്മാനങ്ങളും നൽകി പ്രലോഭിപ്പിച്ചാണ് രാംഭവൻ കുട്ടികളെ പ്രലോഭിപ്പിച്ചത്. 2020-ലാണ് കേസ് സി.ബി.ഐ. കേസ് ഏറ്റെടുത്തത്.





























