ചെന്നൈ : നീന്തലിൽ ചരിത്രം കുറിച്ച് ബെംഗളൂരുവിലെ ഐടി പ്രൊഫഷണലുകളായ ദമ്പതികൾ. ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് നീന്തിക്കടക്കുന്ന ആദ്യ ദമ്പതികളായാണ് ഇവർ ചരിത്രം കുറിച്ചത്. രാമസേതു പാതയിലൂടെയാണ് ഇവർ നീന്തി ഇന്ത്യയിലേക്ക് എത്തിയത്. മെയ് 7-ന് പുലർച്ചെ ശ്രീലങ്കയിലെ തലൈമന്നാറിൽ നിന്ന് നീന്തൽ ആരംഭിച്ച് തമിഴ്‌നാട്ടിലെ ധനുഷ്കോടിയിൽ എത്തിയത്. ഏതാണ്ട് 10 മണിക്കൂർ 45 മിനിറ്റ് കൊണ്ടാണ് ഈ യാത്ര പൂർത്തിയാക്കിയത്. 32 കിലോമീറ്റർ ദൂരമാണ് ഇവർ നീന്തിക്കടന്നത്.ഇവരുടെ നീന്തലിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
ശക്തമായ തിരമാലകളോടും മാറിമാറി വരുന്ന കാറ്റിനോടും ശക്തമായ സമുദ്ര പ്രവാഹങ്ങളോടും ദമ്പദികൾ മല്ലിടുന്നത് വീഡിയോയിൽ ദൃശ്യമാണ്. മണിക്കൂറുകളോളം പ്രക്ഷുബ്ധമായ കടലിലൂടെ നീന്തി ഒടുവിൽ ഇന്ത്യൻ തീരത്തേക്ക് കാലെടുത്തുവയ്ക്കുന്നതും വീഡിയോകളിൽ കാണാം. കർശനമായ സുരക്ഷാ സംവിധാനത്തോടെയാണ് ഇവർ ദൗത്യം പൂർത്തീകരിച്ചത്. സപ്പോർട്ട് ബോട്ടുകൾ, പാരാമെഡിക്കുകൾ, ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ എന്നിവരും റൂട്ടിലുടനീളം നീന്തൽക്കാരെ അനുഗമിച്ചു. ഇവരുടെ നേട്ടം സൈബറിടത്തിലും വലിയ പ്രശംസ പിടിച്ചുപറ്റി. അബ്ദിയും പ്രസാദെയും നാല് വർഷം മുമ്പ് മാത്രമാണ് നീന്തൽ പരിശീലനം ആരംഭിച്ചത് എന്നത് ശ്രദ്ധേയമാണ്.





























