പത്തനംതിട്ട : 2009ലെ അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തെ വിവാദമായ പാഠപുസ്തക പരിഷ്കരണത്തിനെതിരെ നടന്ന സമരത്തിൽ പ്രതികളായ കോൺഗ്രസ് നേതാക്കളെ പന്ത്രണ്ട് വർഷത്തെ നിയമ പോരാട്ടത്തിനു ശേഷം പത്തനംതിട്ട ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു. കെഎസ്‌യു ജില്ലാ പ്രസിഡണ്ട് ആയിരുന്ന അനീഷ് വരിക്കണ്ണാമല, വെട്ടൂർ ജ്യോതി പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് പോലീസുമായി സംഘർഷത്തിൽ കലാശിച്ചിരുന്നു. തുടര്‍ന്ന് പോലീസ് ശക്തമായ ലാത്തിച്ചാർജ്ജ് നടത്തി.
സമരത്തില്‍ പങ്കെടുത്ത വിദ്യാർഥികളെ പോലീസ് ക്രൂരമായി തല്ലിച്ചതച്ചു. മർദ്ദനമേറ്റ വിദ്യാർത്ഥികള്‍ ദിവസങ്ങളോളം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പാഠപുസ്തകത്തിലെ കമ്മ്യൂണിസ്റ്റ് വൽക്കരണത്തിനെതിരെ സംസ്ഥാന വ്യാപകമായി നടന്ന സമരത്തിന്റെ ഭാഗമായിട്ടായിരുന്നു പത്തനംതിട്ട സിവിൽ സ്റ്റേഷനിലേക്കും മാർച്ച് നടത്തിയത്. പ്രതിപക്ഷ സമരത്തെ ചോരയിൽ മുക്കി കള്ളക്കേസുകൾ ചുമത്തി സമരപോരാട്ടങ്ങളുടെ തകർക്കാൻ ശ്രമിക്കുന്ന ഇടതുപക്ഷ ഗവൺമെന്റിനുള്ള ശക്തമായ താക്കീതാണ് ഈ കോടതിവിധിയെന്ന് കെ പി സി സി സെക്രട്ടറി അനീഷ് അണ്ണാമല പ്രതികരിച്ചു.
അന്നത്തെ കെഎസ്‌യു യൂത്ത് കോൺഗ്രസ് നേതാക്കളായ കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ഡിസിസി വൈസ് പ്രസിഡണ്ട് വെട്ടൂർ ജ്യോതി പ്രസാദ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിമൽ കൈതക്കൽ, നേതാക്കളായ ജോമോൻ കോശി, പ്രമോദ് മന്ദമരുതി, ജോസ് പെരിങ്ങനാട്, എബി വീര പള്ളി , മനുകുമാർ എന്നിവരായിരുന്നു പ്രതികൾ. അഡ്വക്കേറ്റ് സുനിൽ എസ് ലാൽ, അഡ്വക്കേറ്റ് അഖിലേഷ് കാര്യാട്ട് എന്നിവർ പ്രതികൾക്കുവേണ്ടി ഹാജരായി.