ന്യൂഡൽഹി : ഉച്ചഭക്ഷണമായി വാങ്ങിയ ബിരിയാണിയിൽ ചത്ത ഈച്ചയെ കണ്ടെത്തിയതിനെ തുടർന്ന് ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി. പുതുച്ചേരിയിലാണ് സംഭവം. സമൂഹ മാധ്യമത്തിലടക്കം സംഭവം വൈറലായിരുന്നു. പി. സുന്ദരകുമാര മണികണ്ഠൻ എന്നയാളാണ് പരാതി നൽകിയത്. 10,000 രൂപ നഷ്ടപരിഹാരവും കേസ് നടത്തിപ്പ് ചെലവിലേക്ക് 3,000 രൂപയും നൽകാനാണ് പുതുച്ചേരി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടത്. കൂടാതെ പരാതിക്കാരന് അഞ്ച് ആഴ്ചകളിലായി 10 പ്ലേറ്റ് ഹൈദരാബാദി ചിക്കൻ ബിരിയാണി സൗജന്യമായി നൽകാനും കോടതി നിർദ്ദേശം. മലിനമായ ഭക്ഷണം വിളമ്പുന്നത് 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം സേവനത്തിലെ പോരായ്മയായി കണക്കാക്കാമെന്ന് എസ്. മുത്തുവേൽ, എ.എസ് സുവിത, ജി. അറുമുഖം എന്നിവരടങ്ങിയ കമ്മീഷൻ വ്യക്തമാക്കി.
പുതുച്ചേരിയിലെ ബിരിയാണി ആൻഡ് കോ എന്ന റസ്റ്റോറന്റിനെതിരെയാണ് കോടതിയുടെ നടപടി. 2025 ഡിസംബർ 08ന് പി. സുന്ദരകുമാര മണികണ്ഠനും സുഹൃത്ത് മുഹമ്മദ് നിയാസുദീനും ബിരിയാണി കഴിക്കാൻ പോയപ്പോഴാണ് ഭക്ഷണത്തിൽ ചത്ത പ്രാണിയെ കണ്ടെത്തിയത്. ഉടൻ തന്നെ ഇതിന്റെ വീഡിയോകളും ചിത്രങ്ങളും പകർത്തി. ഇതേത്തുടർന്ന് സുന്ദരകുമാര മണികണ്ഠൻ റെസ്റ്റോറന്റിനെതിരെ പരാതി നൽകുകയായിരുന്നു. മലിനമായ ഭക്ഷണം തനിക്ക് മാനസിക വിഷമവും ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള ഭയവും ഒരു ഉപഭോക്താവ് എന്ന നിലയിലുള്ള വിശ്വാസനഷ്ടവും ഉണ്ടാക്കിയതായി പരാതിക്കാരൻ ആരോപിച്ചു.
ആരോഗ്യപരമായ അപകടസാധ്യത, അനാസ്ഥ, മാനസിക വിഷമം, അഭിഭാഷകന്റെ ഫീസ് എന്നിവയുൾപ്പെടെ വിവിധ ഇനങ്ങളിലായി 1,30,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നഷ്ടപരിഹാരവും തെറ്റ് തിരുത്തികൊണ്ടുള്ള നടപടികളും ആവശ്യപ്പെട്ട് സുന്ദരകുമാര പിന്നീട് റെസ്റ്റോറന്റിന് നിയമപരമായ നോട്ടീസ് അയച്ചു. എന്നാൽ മറുപടി തൃപ്തനാകാത്തതിനെ തുടർന്ന് സേവനത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി അദ്ദേഹം ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു.





























