ബെർക്ക്‌ഷെയർ : നാല് വയസുള്ള മകനെ ക്രൂരമായി കുത്തിക്കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഇന്ത്യൻ വംശജയായ ഇൻഫ്ലുവൻസർക്ക് മാനസികാരോഗ്യ ചികിത്സ ലഭ്യമാക്കണമെന്ന് ഉത്തരവിട്ട് കോടതി. ഇംഗ്ലണ്ടിലെ ബെർക്ക്‌ഷെയർ കൗണ്ടിയിലെ മെയ്‌ഡൻഹെഡിയിലെ റീഡിംഗ് ക്രൗൺ കോടതിയാണ് 37കാരിയായ ഇന്ത്യൻ വംശജയ്ക്ക് മാനസികാസ്വാസ്ഥ്യത്തിനുള്ള ചികിത്സ ലഭ്യമാക്കണമെന്ന് നിർദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് യുവതിക്കെതിരായ വിചാരണയിൽ കൊലപാതക കുറ്റം തെളിഞ്ഞത്. ആകാംൻക്ഷ ആദിവരേക്കർ എന്ന 37കാരി നാല് വയസ് പ്രായമുള്ള മകനെ 11 ലേറെ തവണ കുത്തിയാണ് കൊലപ്പെടുത്തിയത്.
ഇന്ത്യയിൽ വെച്ച് തന്നെ ആകാംൻഷ ആദിവരേക്കറിന് ബൈ പോളാർ ഡിസോഡർ ഉള്ളതായി കണ്ടെത്തിയിരുന്നു. യുകെയിലേക്ക് കുടിയേറുന്നതിനുമുമ്പ് മുംബൈയിൽ ദന്തരോഗവിദഗ്ദ്ധയായി ജോലി ചെയ്തിരുന്ന ആകാംൻക്ഷ ജോലിസ്ഥലത്തെ പ്രശ്‌നങ്ങളെ തുടർന്ന് രാജി വയ്ക്കുകയായിരുന്നു. വിവാഹത്തിന് ശേഷം ബ്രിട്ടനിലേക്ക് എത്തിയ ശേഷവും വിഷാദത്തിനും അമിതമായ ഉത്കണ്ഠയ്ക്കും ചികിത്സ തേടിയിരുന്നു. എന്നാൽ തുടർ ചികിത്സകളിൽ യുവതിക്ക് വലിയ രീതിയിലുള്ള മാറ്റങ്ങൾ കണ്ടിരുന്നു. മകനും ഭർത്താവുമടങ്ങിയ കുടുംബത്തോടൊപ്പം യുവതിയെ ഏറെ സന്തോഷത്തോടെയാണ് കാണാൻ സാധിച്ചതെന്നും പ്രോസിക്യൂട്ടർ പ്രതികരിച്ചു.





























