കൊച്ചി : തലശ്ശേരി, ഗുരുവായൂർ, ദേവികുളം എന്‍.ഡി.എ.സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തളളിയതിനെതിരായി സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി തളളണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ തുടങ്ങിയാല്‍ കോടതിക്ക് ഇടപെടാനാകില്ല. ഇക്കാര്യത്തില്‍ സുപ്രീംകോടതി തീര്‍പ്പുകല്‍പ്പിച്ചതാണെന്നും വരണാധികാരിയുടെ തീരുമാനം അന്തിമമായിരിക്കുമെന്നും കമ്മീഷന്‍ കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു. വരണാധികാരി യാന്ത്രികമായി പ്രവര്‍ത്തിക്കുന്നുവെന്നും തീരുമാനം വിവേചനപരമെന്നും ഹര്‍ജിക്കാര്‍ ഹൈക്കോടതിയില്‍ ആരോപിച്ചിരുന്നു. സംസ്ഥാനത്തെ രണ്ടുമണ്ഡലങ്ങളില്‍ സാങ്കേതിക പിഴവ് പരിഹരിക്കുന്നതിന് വരണാധികാരികള്‍ സമയം അനുവദിച്ചിരുന്നു. ഇതുചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജിക്കാരുടെ വാദം. പിറവത്തും മലപ്പുറത്തെ ഒരു മണ്ഡലത്തിലുമാണ് ഇപ്രകാരം സമയം അനുവദിച്ചത്.
പിറവത്തെ വരണാധികാരി ഇക്കാര്യത്തില്‍ സമയം അനുവദിച്ചുകൊണ്ട് ഇറക്കിയ നടപടിക്രമത്തിന്റെ പകര്‍പ്പും ഹര്‍ജിക്കാര്‍ കോടതിയില്‍ ഹാജരാക്കി. സാങ്കേതിക പിഴവുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. നാമനിര്‍ദേശ പത്രികയില്‍ യാതൊരു തരത്തിലുമുളള പിഴവ് ഉണ്ടായിരുന്നില്ല. ചിഹ്നം അനുവദിക്കുന്ന ഘട്ടത്തിലാണ് സംസ്ഥാന അധ്യക്ഷന്റെ ഒപ്പ് അടങ്ങിയ ഫോമിന് പ്രസക്തിയുളളത്. അത് നാമനിര്‍ദേശ പത്രികയുടെ ഭാഗമല്ല. അതുകൊണ്ടുതന്നെ വരണാധികാരിയുടെ പ്രവര്‍ത്തനം പ്രഥമദൃഷ്ട്യാ തന്നെ തെറ്റാണ്. അതുകൊണ്ട് തിരഞ്ഞെടുപ്പ് ഹര്‍ജിയിലേക്ക് പോകാതെ തന്നെ ഹൈക്കോടതി ഇടപെട്ട് സ്ഥാനാര്‍ഥികള്‍ക്ക് മത്സരിക്കാനുളള അവസരം അനുവദിക്കണമെന്നാണ് സ്ഥാനാര്‍ഥികള്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.
ഭരണഘടനാപരമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള ഒരു വ്യക്തിയുടെ അവകാശത്തിന്മേലുളള ലംഘനമായി വരണാധികാരിയുടെ നടപടി മാറുന്നു എന്ന നിലപാടാണ് ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ സ്വീകരിച്ചത്. എന്നാല്‍ സുപ്രീംകോടതിയുടെ മുന്‍ ഉത്തരവ് പ്രകാരം വരണാധികാരിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന പിഴവുകള്‍ ഉള്‍പ്പടെ ചോദ്യം ചെയ്യേണ്ടത് തിരഞ്ഞെടുപ്പ് ഹര്‍ജിയിലൂടെയാണ്. തിരഞ്ഞെടുപ്പ് ഹര്‍ജിയിലൂടെ നടപടികള്‍ ചോദ്യം ചെയ്യണമെങ്കില്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിച്ച് ഫലപ്രഖ്യാപനം വന്ന ശേഷം മാത്രമേ അത് സാധ്യമാകൂ. തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞാല്‍ വരണാധികാരിയുടെ തീരുമാനം അന്തിമമാണ്. അതില്‍ കോടതിക്ക് ഇടപെട്ട് നിര്‍ദേശം നല്‍കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയെ ബോധിപ്പിക്കുകയായിരുന്നു.