അടൂർ : അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി. പന്തളം തോന്നല്ലൂര്‍ സ്വദേശി പുതിയയ്യത്ത് കിഴക്കേതില്‍ അനീഷ് (40)നെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി മഞ്ജിത്ത് റ്റി. ശിക്ഷിച്ചത്. ഭാരതീയ ന്യായസംഹിത പ്രകാരവും പോക്സോ വകുപ്പ് പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി 29 വർഷം കഠിനതടവിനും 1,36,000 രൂപ പിഴയടയ്ക്കുവാനും ശിക്ഷ വിധിക്കുകയായിരുന്നു. 2024 ജൂൺ മാസത്തിനും 2025 ആഗസ്റ്റ് മാസത്തിനും ഇടയിലുള്ള ദിവസങ്ങളില്‍ പ്രതി പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്ന വീടിനോട് ചേര്‍ന്ന ഷെഡില്‍ വെച്ച് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് പ്രതിക്കെതിരെയുള്ള കേസ്.
പന്തളം പോലീസ് എസ്.എച്ച്.ഓ ആയിരുന്ന റ്റി.ഡി പ്രജീഷ് ആണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. എസ്.ഐ അനീഷ് എബ്രഹാം, എ.എസ്.ഐ ഷൈന്‍ ബി., അന്‍വര്‍ഷ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. വിചാരണയില്‍ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 15 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സ്മിത ജോൺ പി. ഹാജരായി. കോടതി നടപടികൾ കോർട്ട് ലൈസൻസ് ഓഫീസർ ദീപാ കുമാരി ഏകോപിപ്പിച്ചു. പ്രതി അടയ്ക്കുന്ന പിഴത്തുക അതിജീവിതയ്ക്ക് കൈമാറാന്‍ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.






























