മുംബൈ : അറസ്റ്റിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് മുൻ മുംബൈ പോലീസ് കമ്മീഷണർ പരംബീർ സിങ്ങ് സുപ്രീം കോടതിയെ സമീപിച്ചു. നിലവിൽ എവിടെയാണ് ഉള്ളതെന്ന് വെളിപ്പെടുത്താതെ പരംബീർ സിങ്ങിന്റെ ഹർജി പരിഗണിക്കില്ലെന്ന് കോടതി അറിയിച്ചു. ഇന്ത്യയിലാണോ അതോ വിദേശത്താണോ ഉള്ളതെന്ന് പരംബീർ സിങ് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. എവിടെയാണ് പരംബീർ സിങ് ഉള്ളത്? അന്വേഷണവുമായി അദ്ദേഹം സഹകരിക്കുന്നില്ല.
എവിടെയാണ് അദ്ദേഹം ഉള്ളതെന്ന് കോടതിക്കും അറിയില്ല. ഇത്തരം സംഭവങ്ങൾ മുതിർന്ന ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ വിശ്വാസ്യത സംബന്ധിച്ചും ആശങ്കകളുണ്ടാക്കുന്നുവെന്ന് കോടതി പറഞ്ഞു. പരംബീർ സിങ്ങിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടേണ്ടതുണ്ടെന്നും കൂടുതൽ സമയം അനുവദിക്കണമെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകർ കോടതിയോട് അഭ്യർഥിച്ചു. കേസ് നവംബർ 22ന് പരിഗണിക്കാനായി ലിസ്റ്റ് ചെയ്തു.
ഭീഷണിപ്പെടുത്തി പണംപിരിച്ചുവെന്ന പരാതിയിൽ മൂന്നുകേസുകളിലായി ജാമ്യമില്ലാ വാറന്റ് നേരിടുന്ന സിങ് വിദേശത്തേക്കു കടന്നെന്നാണ് റിപ്പോർട്ടുകൾ. പരംബീർ സിങ്ങ് മുപ്പത് ദിവസത്തിനുള്ളിൽ കീഴടങ്ങിയിട്ടില്ലെങ്കിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്ന മുംബൈ പോലീസിന്റെ അപേക്ഷ കോടതി അംഗീകരിച്ചിരുന്നു. ഇക്കാര്യം കാണിച്ചുകൊണ്ട് പോലീസ് പത്രങ്ങളിൽ പരസ്യംചെയ്യും.
മലബാർഹില്ലിലെ സിങ്ങിന്റെ വീടിനുമുന്നിൽ കോടതിവിധി പതിക്കുകയും ചെയ്യും. 30 ദിവസത്തിനകം കീഴടങ്ങിയില്ലെങ്കിൽ സ്വത്തുവകകൾ കണ്ടുകെട്ടാനുള്ള നടപടി സ്വീകരിക്കും. പണപ്പിരിവ് കേസിലും സമാനമായ മറ്റ് രണ്ട് കേസിലും പരംബീർ സിങ്ങിനെതിരെ അഞ്ച് കേസുകളും ജാമ്യമില്ലാ വാറന്റുമാണ് നിലവിലുള്ളത്. എന്നാൽ സെപ്തംബർ മുതൽ പരംബീർ സിങ്ങ് ഒളിവിലാണ്.