വാഷിങ്ടൺ : കൊവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധി ലോകത്തിന് വലിയ ഭീഷണിയാവുമെന്ന് ഐഎംഎഫ്. നിലവിലെ അവസ്ഥ ആഗോള സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിക്കുമെന്നും 1930 കളിലെ മഹാമാന്ദ്യത്തിനു ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാകുമിതെന്നും ഐഎംഎഫ് മേധാവി ക്രിസ്റ്റലിന ജോര്‍ജിവ പറഞ്ഞു. ഐഎംഫിന്റെയും ലോകബാങ്കിന്റെയും വാര്‍ഷിക യോഗത്തിന് മുന്നോടിയായി നടത്തിയ പ്രസംഗത്തിലാണ് ജോര്‍ജിവ ഇക്കാര്യം പറഞ്ഞത്.
വിവിധ രാജ്യങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി കൊണ്ടിരിക്കുന്നു. അമേരിക്കയില്‍ തൊഴിലില്ലായ്മ കടുത്തിരിക്കുകയാണ്. പലരും സാമ്പത്തിക പാക്കേജുകളാണ് ഇതിനെ നേരിടാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുവരെ ഇത്തരമൊരു പ്രതിസന്ധി ലോകം നേരിട്ടിട്ടില്ലെന്നും ഇതിനെതിരെ കൂട്ട ഉത്തരവാദിത്തത്തോടെ വലിയ നടപടികള്‍ എടുത്താല്‍ മാത്രമേ ലോകത്തിന് കരകയറാന്‍ സാധിക്കൂവെന്നും ക്രിസ്റ്റലിന ജോര്‍ജിവ പറഞ്ഞു.
2020 ലോകത്തെ വിറപ്പിക്കുന്ന വര്‍ഷമായിരിക്കും. എല്ലാവരും കരുതിയിരിക്കണം. ഈ വര്‍ഷം ലോക രാജ്യങ്ങളുടെ വളര്‍ച്ച വളരെ മോശം ഘട്ടത്തിലായിരിക്കും. ഐഎംഎഫിന്റെ ഭാഗമായിട്ടുള്ള 180 രാജ്യങ്ങലില്‍ 170 രാജ്യങ്ങളുടെ പ്രതിശീര്‍ഷ വരുമാനത്തില്‍ വന്‍ ഇടിവുണ്ടാവും. ഏക്കാലത്തെയും വലിയ സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തിന് സമാനമായ പ്രതിസന്ധിയാണ് ഐഎംഎഫ് കണക്കാക്കുന്നത്. ഗ്രേറ്റ് ഡിപ്രെഷന് ശേഷം സംഭവിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യമാണ് ലോകരാജ്യങ്ങള്‍ക്ക് സംഭവിക്കുക . രണ്ടാം ലോകമഹായുദ്ധത്തിന് തൊട്ടുമുമ്പുള്ള ദശാബ്ദങ്ങളിൽ ലോകമെമ്പാടും പടർന്നുപിടിച്ച രൂക്ഷമായ സാമ്പത്തിക മാന്ദ്യമാണ് മഹാ സാമ്പത്തിക മാന്ദ്യം (ഗ്രേറ്റ് ഡിപ്രഷൻ) എന്ന് അറിയിപ്പെടുന്നത്.
വളര്‍ന്നുവരുന്ന വിപണികളേയും വികസ്വര രാജ്യങ്ങളേയും ഏറ്റവും കൂടുതല്‍ മോശമായി സാമ്പത്തിക മാന്ദ്യം ബാധിക്കും. മൂന്ന് മാസം മുമ്പ് 2020 ല്‍ 160 അംഗ രാജ്യങ്ങളില്‍ ആളോഹരി വരുമാന വളര്‍ച്ച പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇത് ഇപ്പോള്‍ തലതിരിഞ്ഞിരിക്കുകയാണ്. ഈ വര്‍ഷം 170 രാജ്യങ്ങളില്‍ പ്രതിശീര്‍ഷ വരുമാന വളര്‍ച്ച താഴേയ്ക്കായിരിക്കുമെന്നാണ് കരുതുന്നത്-അവര്‍ പറഞ്ഞു.
കൊവിഡ് നിരവധി ജീവനുകള്‍ നഷ്ടമാക്കിയപ്പോള്‍ ലോക്ക് ഡൗണുകള്‍ കോടിക്കണക്കിന് മനുഷ്യരുടെ ജീവിതം പ്രതിസന്ധിയിലാക്കി. ആഗോളതലത്തില്‍ തന്നെ ഈ വര്‍ഷം നെഗറ്റീവ് വളര്‍ച്ചയാകും രേഖപ്പെടുത്താന്‍ പോകുന്നത് എന്നകാര്യം വ്യക്തമാണ്. വരാനിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് ആരും രക്ഷപ്പെടാൻ പോകുന്നില്ലെന്നും കൊടിയ ദാരിദ്ര്യമൊഴിവാക്കാൻ കഴിയുന്നതെല്ലാം ചെയ്യേണ്ടതുണ്ട്. ഇതിനായി രാജ്യങ്ങൾ പരസ്പരം സഹായിക്കേണ്ടതുണ്ടെന്നും ഐഎംഎഫ് വ്യക്തമാക്കി.