പത്തനംതിട്ട : ആറന്മുളയില്‍ കൊവിഡ് പോസിറ്റീവായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവത്തില്‍ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പത്തനംതിട്ട എസ്പിയോട് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സംസ്ഥാന വനിതാ കമ്മീഷൻ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍ ആവശ്യപ്പെട്ടു. പീഡനത്തിനിരയായ യുവതിക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും എം.സി ജോസഫൈന്‍ അറിയിച്ചു. കൊവിഡ് രോഗികളായ സ്ത്രീകള്‍ക്ക് പ്രത്യേക സംരക്ഷണം വേണമെന്നാണ് ഈ സംഭവം ഓര്‍മിപ്പിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
പ്രതിയെ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കുന്നതിന് പുറമേ പ്രതിയുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദ് ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജോസഫൈന്‍ പറഞ്ഞു. കൊവിഡ് കാലത്ത് സേവന പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപ്പെടുന്നവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കൊവിഡ് കാല സേവനങ്ങള്‍ക്കായി നല്‍ക്കുന്ന സ്വകാര്യ സ്ഥാപനങ്ങളെ കരിമ്പട്ടികയില്‍പ്പെടുത്തേണ്ടതാണെന്നും ജോസഫൈന്‍ പറഞ്ഞു. കമ്മീഷന്‍ അംഗമായ ഡോ. ഷാഹിദ കമാലും സംഭവത്തെ ശക്തമായി അപലപിച്ചു.