തിരുവനന്തപുരം : കോവിഡ് നെഗറ്റീവായി കണക്കാക്കണമെങ്കിൽ 10–ാം ദിവസം ആന്റിജൻ ടെസ്റ്റ് എന്ന നിബന്ധന ഒഴിവാക്കി ആരോഗ്യ വകുപ്പ് ഡിസ്ചാർജ് മാർഗരേഖ പുതുക്കി. ഇനി മുതൽ ലക്ഷണങ്ങളില്ലാത്ത, ഓക്സിജൻ കൊടുക്കേണ്ടതില്ലാത്തവരെ മൂന്നാം ദിവസം ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്യും. വീണ്ടും ടെസ്റ്റ് നടത്തേണ്ടതില്ല. ഗുരുതരാവസ്ഥയിലുളളവർക്കു (സി കാറ്റഗറി) 14–ാം ദിവസം ആന്റിജൻ പരിശോധന നിർബന്ധം. പോസിറ്റീവാകുന്ന ദിവസം മുതൽ 17 ദിവസം സമ്പർക്ക വിലക്കിൽ കഴിയണമെന്ന നിബന്ധന തുടരും. വീട്ടിൽ ഐസലേഷനിൽ തുടരുമ്പോൾ ആരോഗ്യനില നിരീക്ഷിക്കണം.
ശ്വാസതടസ്സം, നെഞ്ചുവേദന, രക്തസമ്മർദം താഴൽ തുടങ്ങിയ ഗുരുതരാവസ്ഥയുളളവരെ 14–ാം ദിവസം ആന്റിജൻ പരിശോധന നടത്തി നെഗറ്റീവ് ആയാലേ ഡിസ്ചാർജ് ചെയ്യാവൂ. 14–ാം ദിവസം വീണ്ടും പോസിറ്റീവ് ആണെങ്കിൽ 48 മണിക്കൂർ ഇടവിട്ട് നെഗറ്റീവ് ആകുംവരെ ആന്റിജൻ പരിശോധന നടത്തണം.
ഡിസ്ചാർജിനു വീണ്ടും ടെസ്റ്റ് നടത്തേണ്ട എന്ന മാനദണ്ഡം കഴിഞ്ഞ വർഷം ജൂണിൽ തന്നെ ഐസിഎംആർ കൊണ്ടുവന്നെങ്കിലും കേരളം മാർഗരേഖ പുതുക്കിയിരുന്നില്ല. കോവിഡ് വ്യാപനം ഏറിയതോടെ ആശുപത്രികളിലെ തിരക്ക് ഒഴിവാക്കാനും ഗുരുതരാവസ്ഥയിലുള്ളവർക്കു ചികിത്സ ഉറപ്പാക്കാനുമാണു നിബന്ധനകൾ പുതുക്കിയത്.
അതേസമയം 10 ദിവസം കഴിഞ്ഞ് രോഗവ്യാപന സാധ്യത തീരെയില്ലെങ്കിലും 7 ദിവസം കൂടി ഐസലേഷൻ വേണമെന്ന നിർദേശം അശാസ്ത്രീയമാണെന്നു വിദഗ്ധർ പറയുന്നു. സി കാറ്റഗറിയിൽപ്പെട്ടവർക്കു 14 ദിവസം കഴിഞ്ഞാൽ ആന്റിജൻ ടെസ്റ്റ് വേണമെന്ന നിബന്ധന തുടരുന്നതു മരണം കുറച്ചു കാണിക്കാനാണെന്നും വിമർശനമുണ്ട്. ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവായ ശേഷമുള്ള മരണങ്ങൾ ഇപ്പോൾ സർക്കാർ കോവിഡ് മരണങ്ങളുടെ പട്ടികയിൽപ്പെടുത്തുന്നില്ല.