തിരുവനന്തപുരം : കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ആളുകളുടെ ജീവിത ശൈലിയില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന സംവിധാനം വന്നതോടെ ലക്ഷക്കണക്കിന് പേരാണ് നാട്ടിലേക്ക് മടങ്ങിയത്. കൊവിഡിന് പിന്നാലെ 2021ലെ ആദ്യത്തെ ഒമ്പത് മാസങ്ങളില്‍ തത്സമയ ജനനിരക്കില്‍ കേരളം കുത്തനെ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. സംസ്ഥാനത്തിന്റെ ജനന-മരണ രജിസ്ട്രാര്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരമാണ് ഈ റിപ്പോര്‍ട്ട്.
ഈ വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള കണക്ക് പ്രകാരം 2.17 ലക്ഷമാണ് ജനനനിരക്ക്. കൊവിഡ് പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പത്തെ വര്‍ഷങ്ങളായ 2019 ല്‍ ഇത് 4.80 ലക്ഷവും 2020 ല്‍ 4.53 ലക്ഷവുമായിരുന്നു. കേരളത്തിലെ ജനനനിരക്കില്‍ ക്രമാനുഗതമായ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഈ വര്‍ഷത്തെ ആദ്യ ആറ് മാസങ്ങളില്‍, രജിസ്റ്റര്‍ ചെയ്ത ജനനങ്ങളുടെ എണ്ണം 27,534 (ഫെബ്രുവരിയില്‍) മുതല്‍ ഉയര്‍ന്ന 32,969 (ജൂണ്‍) വരെയാണ്. അതിനുശേഷം, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ശരാശരി 10,000 ജനനങ്ങള്‍ ഉണ്ടായി, സെപ്റ്റംബറില്‍ 12,227 ജനനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടു.
ഈ നിരക്കില്‍, കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ കേരളത്തിലെ ജനന കണക്കുകളിലെ ഏറ്റവും വലിയ വാര്‍ഷിക ഇടിവിന് 2021 സാക്ഷ്യം വഹിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത് വരും വര്‍ഷങ്ങളില്‍ കേരളത്തിന്റെ ജനസംഖ്യാശാസ്ത്രത്തില്‍ ദൂരവ്യാപകമായ സ്വാധീനം ചെലുത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2010 ല്‍ കേരളത്തില്‍ 5.46 ലക്ഷം ജനനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ 2011 ല്‍ അത് 5.6 ലക്ഷമായി ഉയര്‍ന്നിരുന്നു. അതിനുശേഷം, 2016 നും 2017 നും ഇടയില്‍ ഒരു ചെറിയ കുതിപ്പിന് ശേഷം ജനനങ്ങളുടെ എണ്ണം കുറയുന്ന അവസ്ഥയാണ് ഉണ്ടായത്.
കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും 100 ശതമാനം ജനന രജിസ്‌ട്രേഷന്‍ രജിസ്റ്റര്‍ ചെയ്യുന്നു, അതില്‍ 98.96 ശതമാനവും ആശുപത്രികളില്‍ നടക്കുന്ന പ്രസവങ്ങളാണ്. 2020 മെയ് മുതല്‍ 13 മാസത്തിനുള്ളില്‍ 14.63 ലക്ഷം പ്രവാസികള്‍ പ്രധാനമായും മിഡില്‍ ഈസ്റ്റില്‍ നിന്ന് കേരളത്തിലേക്ക് എത്തിയതായി നോണ്‍ റസിഡന്റ് കേരളൈറ്റ്‌സ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് (നോര്‍ക്ക) യുടെ ഡാറ്റയില്‍ വ്യക്തമാക്കുന്നു.