ബേട്ടുൽ: സമയം വൈകിയതോടെ സ്കൂൾ ബസ് വിട്ടുപോയതിന്‍റെ മനോവിഷമത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്ത നിലയിൽ. മധ്യപ്രദേശിലെ ബേട്ടുൽ ജില്ലയിലെ ഗോധാദോഗ്രി പോലീസ് സ്റ്റേഷൻ പരിധിയിലെ അംദോഹ് ഗ്രാമത്തിലാണ് സംഭവം. സ്വകാര്യ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് 14 കാരൻ. തിങ്കളാഴ്ച രാവിലെ സ്കൂൾ ബസ് കിട്ടിയില്ലെന്ന കാരണത്താൽ വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വീട്ടിൽനിന്ന് ഇറങ്ങിയെങ്കിലും കുട്ടിക്ക് സ്കൂൾ ബസ് കിട്ടിയില്ല. സ്കൂളിൽ പോകുന്നതിൽ മകൻ കൃത്യനിഷ്ട പാലിച്ചിരുന്നു. അതിനാൽ ബസ് വിട്ടുപോയതിൽ അസ്വസ്ഥനായിരുന്നുവെന്നും പോലീസ് പറഞ്ഞു. തിങ്കളാഴ്ച ബസ് വിട്ടുപോയതോടെ കരഞ്ഞുകൊണ്ടാണ് കുട്ടി വീട്ടിലേക്ക് മടങ്ങിയത്. പിന്നീട് വീടിന്‍റെ പിറകിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്കൂൾ യൂണിഫോമിൽ തന്നെയാണ് കുട്ടി തൂങ്ങിമരിച്ചതും. പഠനത്തിൽ മിടുക്കനായിരുന്നുവെന്ന് കുട്ടിയുടെ അടുത്ത ബന്ധു പറഞ്ഞു.