ന്യൂഡൽഹി : കോവിഡ് പ്രതിസന്ധികൾക്കിടയിലും രാജ്യത്ത് വർഗീയ ലഹളകൾ വർധിച്ചതായി റിപ്പോർട്ട്. 2019 നേക്കാൾ 2020 ൽ മത സാമുദായിക വർഗീയ ലഹളകളുമായി ബന്ധപ്പെട്ട കേസുകൾ ഇരട്ടിച്ചുവെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
രാജ്യത്ത് കോവിഡ് പ്രതിസന്ധി ഉണ്ടായിട്ടും 2020 ൽ 857 വർഗീയ സംഘർഷ കേസുകൾ റിപ്പോർട്ട് ചെയ്തതായാണ് എൻസിആർബി പറയുന്നത്. 2019 ൽ 438 വർഗീയ സംഘർഷ കേസുകളായിരുന്നു രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നത്. ഇത് 2020 ആവുമ്പോഴേക്കും ഇരട്ടിച്ചു. 2018ൽ 512 കേസുകളായിരുന്നു.
കോവിഡിന്റെ ആദ്യ തരംഗത്തെ തുടർന്ന് 2020 മാർച്ച് മുതൽ 2020 മേയ് 30 വരെ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഈ സമയത്ത് പൊതുയിടത്തിലിറങ്ങാൻ സാധിച്ചിരുന്നില്ല. എന്നാൽ 2020 ജനുവരി ഫെബ്രുവരി മാസങ്ങളിൽ എൻആർസി, ഡൽഹിയിലെ വർഗീയ ലഹള ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾ രാജ്യത്ത് നടന്നിരുന്നു.
2020 ൽ 736 കേസുകളാണ് ജാതിയുമായി ബന്ധപ്പെട്ട് മാത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉത്തർപ്രദേശിൽ 2019 ൽ 492 കേസുകൾ, 2018 ൽ 656 കേസുകൾ. വർഗീയപരമായുള്ള 167 കേസുകളും 2020 ൽ ഉത്തർപ്രദേശിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2019 ൽ 118 കേസുകൾ, 2018 ൽ ഇത് 209 ആയിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
രാജ്യത്തെ ക്രമസമാധാനം തകർക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 2020 ൽ 71,107 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2019 ൽ ഇത് 63,262 ആയിരുന്നു. 2020 ലെത്തുമ്പോഴേക്കും 12.4 ശതമാനമാണ് കേസുകളിലുള്ള വളർച്ച.ഇതിൽ 2188 കേസുകൾ വളരെ ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിച്ചതിന്റെ പേരിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു.