തിരുവന്തപുരം : സംസ്ഥാനത്തെ കൊവിഡ് മരണപ്പട്ടികയിൽ അപാകതയെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമ സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി. അർഹതപ്പെട്ടവർക്ക് ആനുകൂല്യം ലഭിക്കുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.
സംസ്ഥാനത്തെ കൊവിഡ് മരണപ്പട്ടിക അപൂർണ്ണമാണെന്നും പട്ടികയിലെ അപാകത പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകികൊണ്ട് എംഎൽഎ പി സി വിഷ്ണുനാഥ് പറഞ്ഞു. സുപ്രിം കോടതിയുടെ നിർദേശ പ്രകാരം അർഹതപ്പെട്ടവർക്ക് ആനുകൂല്യം ലഭിക്കുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. അതേസമയം പട്ടികയിൽ ഇല്ലാത്ത മരണങ്ങൾ ഉൾപെടുത്താൻ പോർട്ടൽ തുടങ്ങിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് മറുപടി നൽകി .
30 ദിവസത്തിനകമുള്ള മരണം കൊവിഡ് മരണമായി കണക്കാക്കുമെന്നും കേന്ദ്ര നിർദേശം വന്ന ഉടൻ നഷ്ടപരിഹാരം നൽകുന്നതിന് നടപടി തുടങ്ങിയെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. കൂടാതെ പരാതി പരിഹരിക്കുന്നതിന് ജില്ലാ തലത്തിൽ സമിതിയെ നിയോഗിച്ചെന്നു പറഞ്ഞ ആരോഗ്യമന്ത്രി മികച്ച രീതിയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയത് കേരളമെണെന്നും പറഞ്ഞു. ഓക്സിജൻ ലഭിക്കാതെ ഒരാൾ പോലും മരിച്ചിട്ടില്ല. വാക്‌സിനേഷനിലും ഊർജിത നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വീണ ജോർജ് പറഞ്ഞു.